സെൻസര്‍ ബോര്‍ഡ് വാദങ്ങള്‍ തള്ളി നിര്‍മാതാക്കള്‍ രംഗത്ത് എത്തി.

പൊങ്കല്‍ റിലീസ് ആയി ഈ മാസം 9 ന് തിയറ്ററുകളില്‍ എത്താനിരുന്ന വിജയ് ചിത്രം ജനനായകന്‍റെ റിലീസ് പ്രതിസന്ധി നീളുന്നു. ചിത്രത്തിന് ഇനിയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് കാരണം. വിഷയം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ്. കേസ് കോടതി ഇന്ന് പരിഗണിക്കും. റിലീസ് അടുത്തിരിക്കെ സെൻസർ ബോർഡ് നടപടി അസാധാരണമെന്നാണ് വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.

അതിനിടെ ജനനായകൻ സിനിമാ വിവാദത്തില്‍ സെൻസര്‍ ബോര്‍ഡ് വാദങ്ങള്‍ തള്ളി നിര്‍മാതാക്കള്‍ രംഗത്ത് എത്തി. മതവികാരം വൃണപ്പെടുത്തി, സൈന്യത്തെ അവഹേളിച്ചു തുടങ്ങിയ വാദങ്ങൾ വിചിത്രമാണ്. ജനനായകനുമായി ബന്ധപ്പെട്ട സാങ്കേതികപ്രവർത്തകരും സെൻസർ ബോർഡ് ECയും മാത്രമാണ് ചിത്രം കണ്ടത്. പുറത്തുള്ളവർക്ക് ഉള്ളടക്കം അറിയാൻ സാധിക്കില്ല. സെൻസർ ബോർഡ് കത്തിൽ പരാതിക്കാരൻ ആരെന്ന് പറയുന്നില്ല. U/A സർട്ടിഫിക്കേറ്റ് ശുപാർശ ചെയ്തശേഷം വീണ്ടും പരിശോധനയ്ക്ക് വിട്ടത് ഏകപക്ഷീയവും നിയമവിരുദ്ധവും ആണ്. ബോർഡ് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നു. വ്യാജ പരാതികളിലൂടെ ആർക്കും സിനിമകൾ തടയാനാകും. 500 കോടി മുടക്കി നിർമിച്ച ചിത്രം 5000 സ്‌ക്രീനിൽ പ്രദർശിപ്പിക്കാൻ കരാറായി. ചിത്രം വൈകിയാൽ ഭീമമായ സാമ്പത്തികനഷ്‍ടവും മാനസികപ്രയാസവും ഉണ്ടാകും എന്നും KVN പ്രൊഡക്ഷൻസ് വ്യക്തമാക്കി.

ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ജന നായകൻ എന്ന ചിത്രത്തോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ. ജനനായകൻ എന്ന ഈ അവസാന അദ്ധ്യായം തിയേറ്ററുകളിൽ അനുഭവിക്കാൻ അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകവ്യാപകമായി ഭാഷക്കതീതമായി ഓരോ പ്രേക്ഷകനും വിജയ് ആരാധകരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക