അധോലോക നേതാവിന് ശേഷം പൊലീസ് ആയി വിനായകന്‍; 'കാസര്‍ഗോള്‍ഡി'ലും കൈയടി
സ്വര്‍ണ്ണക്കടത്തിന്‍റെ കഥ പറയുന്ന ചിത്രം

വിനായകന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു ജയിലറിലെ പ്രതിനായകനായ വര്‍മ്മന്‍. രജനിയുടെ നായകകഥാപാത്രത്തിന് നേര്‍ എതിര് നില്‍ക്കുന്ന ഞെരിപ്പ് വില്ലന്‍. ജയിലറില്‍ അധോലോക നേതാവാണെങ്കില്‍ തൊട്ടടുത്ത ചിത്രം കാസര്‍ഗോള്‍ഡില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വിനായകന്‍റെ കഥാപാത്രം. എന്നാല്‍ ഒരു സാധാരണ പൊലീസ് കഥാപാത്രമല്ല ഇത്. സിഐ റാങ്കിലുള്ള അലക്സ് എന്ന കഥാപാത്രം നിലവില്‍ സസ്പെന്‍സിലാണ്.
സ്വര്‍ണ്ണക്കടത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ അത്ത നിഷ്കളങ്കമായ കഥാപാത്രമല്ല അലക്സ്. മറിച്ച് വഴിവിട്ട കച്ചവടങ്ങളില്‍ ലാഭമുണ്ടാക്കുന്നവരുടെ അടുപ്പക്കാരനായി നിന്ന് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആളാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഇത്. അലക്സ് ആയി ഒരു ബോഡി ലാംഗ്വേജ് അടക്കം സൃഷ്ടിച്ചാണ് വിനായകന്‍ സ്ക്രീനില്‍ എത്തിയിരിക്കുന്നത്. അദ്ദേഹം കൈയടി നേടുന്നുമുണ്ട്.
ആസിഫ് അലിക്കും വിനായകനുമൊപ്പം സണ്ണി വെയ്ൻ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മൃദുൽ നായർ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മുഖരി എന്റർടെയ്ന്‍മെന്‍റ്സും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിച്ചിരിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കോ പ്രൊഡ്യൂസർ സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവരുടേതാണ് സംഗീതം. എഡിറ്റർ മനോജ് കണ്ണോത്ത്, കല സജി ജോസഫ്, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റിൽസ് റിഷാദ് മുഹമ്മദ്.
ALSO READ : 'കിംഗ് ഓഫ് കൊത്ത' ഒടിടിയിലേക്ക്; എപ്പോള്‍, എവിടെ കാണാം?