ആ പകല്‍ തന്റെ ലോകം തലകീഴായി മറിഞ്ഞുവെന്ന് നടൻ ഇമ്രാൻ ഹാഷ്‍മി.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇമ്രാൻ ഹാഷ്‍മി. ജീവിതത്തില്‍ ഏറ്റവും മോശം കാലഘട്ടത്തെ കുറിച്ച് ഇമ്രാൻ ഹാഷ്‍മി തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2014ല്‍ മകൻ അസുഖ ബാധിതനായതിനെ കുറിച്ചാണ് ഒരു അഭിമുഖത്തില്‍ ഇമ്രാൻ ഹാഷ്‍മി മനസ് തുറുന്നത്. മകന് ക്യാൻസര്‍ ബാധിച്ചതിനെ കുറിച്ചാണ് ഇമ്രാൻ ഹാഷ്‍മി അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ജീവിതത്തിലെ മോശം കാലഘട്ടം 2014ല്‍ മകൻ അസുഖ ബാധിതനായതാണ്. ആ ഘട്ടം എങ്ങനെയായിരുന്നുവെന്ന് എനിക്ക് വാക്കുകളാല്‍ വിവരിക്കാൻ സാധിക്കില്ല. അത് മറികടക്കാൻ അഞ്ച് വര്‍ഷത്തോളമെടുത്തു. ഒരു ഉച്ചതിരിഞ്ഞ് തന്റെ ജീവിതം മാറിമറിയുകയായിരുന്നുവെന്ന് ഇമ്രാൻ ഹാഷ്‍മി പറയുന്നു.
ആ ജനുവരി 13ന് ഞങ്ങള്‍ ഭക്ഷണം കഴിക്കാൻ പുറത്തുപോയതായിരുന്നു. മകനുമൊത്ത് പിസ കഴിക്കുകയായിരുന്നു ഞങ്ങള്‍. അന്ന് ആദ്യത്തെ സചന കാണിച്ചു. അവൻ മൂത്രമൊഴിച്ചപ്പോള്‍ രക്തം വന്നു. അടുത്ത മൂന്ന് മണിക്കൂര്‍ ഞങ്ങള്‍ ഡോക്ടറുടെ ക്ലിനിക്കിലായിരുന്നു. ഡോക്ടര്‍ പറഞ്ഞു മകന് ക്യാൻസറാണെന്ന്. പിറ്റേ ദിവസം ഓപ്പറേഷൻ വേണം. കീമോതെറാപ്പിക്കും അവൻ വിധേയനാകണം. ആ 12 മണിക്കൂറില്‍ എന്റെ ലോകം മാറിമറിഞ്ഞു- ഇമ്രാൻ ഹാഷ്‍മി പറഞ്ഞു. ഇമ്രാൻ ഹാഷ്‍മിയുടെ മകൻ അയാൻ അഞ്ച് വര്‍ഷത്തെ ചികിത്സയ്‍ക്ക് ശേഷമാണ് രോഗവിമുക്തനായത്.
തസ്‍കരി: ദ സ്‍മഗ്ലേഴ്‍സ് വെബ് ആണ് ഒടുവില്‍ ഇമ്രാൻ ഹാഷ്‍മിയുടേതായി പുറത്തിറങ്ങിയത്. നീരജ് പാണ്ഡെ സംവിധാനം ചെയ്‍ത തസ്‍കരി: ദ സ്‍മഗ്ലേഴ്‍സ് വെബ് എന്ന് വെബ് സീരീസ് നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തുവന്നത്.
