തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സഹോദരൻ അനീഷിന്റെ പതിനെട്ടാം ചരമവാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. സഹോദരന്റെ അപ്രതീക്ഷിത മരണം ജീവിതത്തിലുണ്ടാക്കിയ വലിയ മാറ്റങ്ങളെക്കുറിച്ചും നികത്താനാവാത്ത ശൂന്യതയെക്കുറിച്ചും അദ്ദേഹം ഓർക്കുന്നു.
സഹോദരൻ അനീഷിന്റെ ഓർമദിനത്തിൽ മനസുലയ്ക്കുന്ന പോസ്റ്റുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. അനീഷ് മരിച്ചിട്ട് 18 വർഷം തികയുന്ന വേളയിലാണ് അഭിലാഷിന്റെ കുറിപ്പ്. കേട്ടതും നടന്നതും ഒരു ദു:സ്വപ്നം ആകും എന്ന് ഇന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന തനിക്ക് അന്ന് അറിയില്ലാരുന്നു, ചേട്ടന്റെ മരണം തന്റെ ജീവിതത്തിൽ ഇത്രയും മാറ്റമുണ്ടാക്കുമെന്ന് എന്ന് അഭിലാഷ് പറയുന്നു. ചേട്ടനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹവും അദ്ദേഹം പങ്കിട്ടിട്ടുണ്ട്.
അഭിലാഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ
18 വർഷങ്ങൾക്കു മുന്നേ ജീവിതത്തിൽ എല്ലാം എനിക്ക് നഷ്ടപ്പെട്ട ദിവസമാണിത്. ഒരു പക്ഷെ ഞാൻ ഓർക്കാൻ തന്നെ ഭയപ്പെടുന്ന ദിവസം. ജൂൺ 26, ചെന്നൈയിൽ എഞ്ചിനീയർ ആയിരുന്ന, എന്നും വൈകുന്നേരം ഫോൺ വിളിച്ചു വീട്ടിൽ എല്ലാവരോടും സംസാരിക്കുന്ന, ചേട്ടൻ പക്ഷെ അന്ന് വിളിച്ചില്ല. പകരം വന്നത് ചെന്നൈയിൽ നിന്നും മറ്റൊരു ഫോണായിരുന്നു. ചേട്ടൻ മരിച്ചു എന്ന് വിളിച്ചറിയിച്ച സുഹൃത്തിന്റെ ഫോൺ കോൾ. കേട്ടതും നടന്നതും ഒരു ദു:സ്വപ്നം ആകും എന്ന് ഇന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് അന്ന് അറിയില്ലാരുന്നു, ചേട്ടന്റെ മരണം എന്റെ ജീവിതത്തിൽ ഇത്രയും മാറ്റമുണ്ടാക്കുമെന്ന്. അമ്മയും അപ്പായും സുഖമായി ഇരിക്കുന്നു. പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും ചേട്ടനുണ്ടാക്കിയ ആ ശൂന്യത നികത്താൻ എനിക്ക് കഴിയുന്നില്ല. ആളുകൾ പറയും, കാലം എല്ലാം മായ്ക്കും എന്ന്. പക്ഷേ ചില നഷ്ടങ്ങൾ കാലം മായ്ക്കില്ല. അതിനോട് മനസ്സ് കൊണ്ട് തിരിച്ചറിഞ്ഞ് ജീവികയാണ്. ഒരിക്കൽ കൂടി ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ..എന്നെ ഒന്ന് ചേർത്ത് നിറുത്താൻ ചേട്ടൻ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരൊറ്റ ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല.



