ഒരു കൂട്ടം ആളുകൾ യുവാക്കളെ തല്ലിയോടിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആണ്.
രജിനികാന്തിന്റെ ജയിലർ എന്ന ചിത്രമാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലേകത്തെ ചർച്ചാ വിഷയം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. രജികാന്ത് തകർത്തഭിനയിച്ച ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ജയിലറിന് നെഗറ്റീവ് റിവ്യു പറഞ്ഞ യുവാക്കളെ മർദ്ദിക്കുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോ ആണ് പുറത്തുവരുന്നത്.
ചെന്നൈയിലെ ക്രോംപേറ്റ് ഏരിയയിലെ വെട്രി തിയറ്ററിൽ ആയിരുന്നു സംഭവം. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ് ജയിലറിനെ കുറിച്ച് യുവാക്കൾ നെഗറ്റീവ് റിവ്യു പറഞ്ഞത്. ഇത് കേട്ട രജനികാന്ത് ആരാധകർ ഇവരെ തല്ലുക ആയിരുന്നു. പിന്നാലെ ഇവർ വിജയ് ഫാൻസ് ആണെന്നും തലൈവർ ചിത്രത്തെ മോശമാക്കാൻ ശ്രമിക്കുകയാണ് അവരെന്നും ആരോപണം ഉയർന്നു. ഒരു കൂട്ടം ആളുകൾ യുവാക്കളെ തല്ലിയോടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
നേരത്തെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ കാക്ക, പരുന്ത് പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിജയിയെ ഉദ്ദേശിച്ചാണ് രജനികാന്ത് പറഞ്ഞതെന്നും ലിയോ ഓഡിയോ ലോഞ്ചില്‍ ഇതിന് തക്കതായ മറുപടി വിജയ് നല്‍കുമെന്നും ആയിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ആണ് സിനിമ അത്ര പോരാന്ന് പറഞ്ഞ യുവാക്കള്‍ക്ക് മര്‍ദ്ദനം ഏറ്റിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആണ് ജയിലര്‍ റിലീസ് ചെയ്തത്. രജനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിനായകന്‍, രമ്യ കൃഷ്ണന്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, കിഷോര്‍, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, ആനന്ദ്, ശരവണൻ, ഉദയ് മഹേഷ്, നാഗ ബാബു മിര്‍ണ രവി തുടങ്ങിയവും പ്രധാന വേഷത്തില്‍ എത്തുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ് നാട്ടില്‍ നിന്നും 29 കോടിയാണ് ജയിലര്‍ ആദ്യദിനം നേടിയിരിക്കുന്നത്. മൊത്തം ബോക്സ് ഓഫീസില്‍ നിന്നും 80-90 കോടി വരെ നേടുമെന്നും വിലയിരുത്തലുണ്ട്.
