കോൺഗ്രസ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വൈകുന്നതിലെ ചർച്ചകൾക്കിടെ, 105 വയസ്സുള്ള മുത്തശ്ശിയുടെ പ്രതികരണം ശ്രദ്ധ നേടുന്നു. ഭരണം കിട്ടിയിട്ടും തമ്മിലടിക്കരുതെന്നും, കഴിവുള്ള ചെറുപ്പക്കാരെ മുഖ്യമന്ത്രിയാക്കണമെന്നും അവർ ഉപദേശിക്കുന്നു.
വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസമായി. എന്നിട്ടും കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും ഇവരെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും കൊടുമ്പിരി കൊള്ളുമ്പോൾ, പ്രതികരണവുമായി സിനിമാ മേഖലയിൽ നിന്നുള്ളവരടക്കം രംഗത്ത് എത്തുന്നുണ്ട്. തതവസരത്തിൽ തന്റെ 105 വയസുള്ള മുത്തശ്ശി മുഖ്യമന്ത്രിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഡിജിറ്റർ ക്രിയേറ്ററും യുട്യൂബറുമായ ഗോപിക ശശിധരൻ നായർ.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്തതെന്താന്ന് ചോദിച്ച മുത്തശ്ശി, ഭരണം കിട്ടിയില്ലേന്നും അടിപിടി കൂടരുതെന്നും കോൺഗ്രസിനോടായി പറയുന്നുണ്ട്. ഇന്ദിരാ ഗാന്ധിയൊക്കെ ഉണ്ടായിരുന്ന സമയമായിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും മുത്തശ്ശി പറയുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നല്ലൊരു മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ നല്ല സങ്കടമുണ്ടെന്നും മുത്തശ്ശി പറയുന്നു.
മുത്തശ്ശിയുടെ വാക്കുകൾ ഇങ്ങനെ
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്തതെന്താ ? മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണം. അടിപിടി കൂടരുത്. എന്താ ഇതുവരെ തെരഞ്ഞെടുക്കാത്തത്? പണ്ടത്തെ കാലത്ത് നറുക്കിടും. എന്നിട്ട് തെരഞ്ഞെടുക്കും. (മുഖ്യമന്ത്രി കസേര നറുക്കിട്ടെടുക്കാന്‍ പറയട്ടേന്ന് ഗോപിക ചോദിക്കുമ്പോള്‍, അതെ എന്നും മുത്തശ്ശി പറയുന്നുണ്ട്. സിപി അമ്മുക്കുട്ടിയമ്മ പറഞ്ഞെന്ന് പറയാം എന്ന് ഗോപിക പറയുന്നു). മുഖ്യമന്ത്രി ആകണമെന്ന് പറഞ്ഞ് മുന്നിട്ട് നില്‍ക്കുന്നവരില്‍ കൊള്ളാവുന്നവരെ ആക്കണം.
ഭരണം കിട്ടിയല്ലോ. ഇനിയും എന്തിനാണ് വഴക്ക് പിടിക്കുന്നത്? ഇന്ദിരാ ഗാന്ധി ഒക്കെ ഉണ്ടായിരുന്ന സമയത്തായിരുന്നേല്‍ ഒരു പരിഹാരം ഉണ്ടായേനെ. ആരും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ വന്നത്. ആരായാലും പ്രായം കുറഞ്ഞവര്‍ ഭരിക്കുന്നതാണ് നല്ലത്. അതാകുമ്പോള്‍ കുറച്ചധികം നാള്‍ അവര്‍ക്ക് നില്‍ക്കാമല്ലോ. നന്നായിട്ട് ഭരിക്കുകയും ചെയ്യും. പണ്ടത്തെ കാലത്ത് നയനാരും കരുണാകരനും ഒക്കെ ആയിരുന്നു നല്ലത്. ഇപ്പോള്‍ ഗുണമില്ല. ഉമ്മന്‍ ചാണ്ടി ഒരു നല്ല ആളായിരുന്നു. അദ്ദേഹം മരിച്ച് പോയല്ലോ. കഷ്ടമായി. സങ്കടമുണ്ട്.



