തിരക്കഥാകൃത്ത് അഭിലാഷ് പിള്ള താൻ മരിച്ചെന്ന വ്യാജ വാർത്തയോട് പ്രതികരിച്ചു. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബൈപാസ് സർജറി കഴിഞ്ഞ അച്ഛൻ ഇത്തരം വാർത്തകൾ കാണുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അഭിലാഷ്.
താൻ മരിച്ചെന്ന വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. താൻ വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്ത അറിഞ്ഞ് പലരും തന്നെ ഫോണിൽ ബന്ധപ്പെട്ട് ഓക്കെ അല്ലേ എന്നൊക്കെ ചോദിച്ചുവെന്നും ബൈപാസ് സർജറി കഴിഞ്ഞ തന‍്‍റെ അച്ഛൻ ഇതൊക്കെ കണ്ടാലുള്ള അവസ്ഥ എന്താകുമെന്നും അഭിലാഷ് പിള്ള ചോദിക്കുന്നു. ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ അറിയാം. പക്ഷേ പ്രതികരിക്കാൻ സമയം ഇല്ലെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.

"ഇന്ന് രാവിലെ മുതൽ പല സുഹൃത്തുക്കളും , മീഡിയ പ്രവർത്തകരും വിളിച്ച് ഞാൻ ഓക്കെ ആണോ എവിടെയുണ്ട് എന്നൊക്കെ തിരക്കിയപ്പോൾ ഇതാണ് കാരണം എന്നറിഞ്ഞില്ല, ഇന്നലെ ഞാൻ വാഹനാപകടത്തിൽ മരിച്ചു എന്ന് പലർക്കും വാർത്ത കിട്ടി, 3 ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോൺ ഉപയോഗം കുറവായത് കൊണ്ട് ഞാൻ ഈ വാർത്ത അറിഞ്ഞില്ല, ഇന്ന് കൂടി എറണാകുളം വെൽകെയർ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയപ്പോഴും എനിക്ക് ജീവനുണ്ടാരുന്നു, ഈ വാർത്തയൊക്കെ വീട്ടിൽ ഇരിക്കുന്ന എന്റെ ബൈപാസ് സർജറി കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാൽ ഉള്ള അവസ്ഥ. ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ അറിയാം പക്ഷേ പ്രതികരിക്കാൻ സമയം ഇല്ല. എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത് ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയ എല്ലാവരോടും നന്ദി", എന്നായിരുന്നു അഭിലാഷ് പിള്ളയുടെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് വ്യാജ വാര്‍ത്തയ്ക്ക് എതിരെ പ്രതികരണവുമായി കമന്‍റ് ചെയ്തത്. "എൻ്റെ ദൈവമേ ഇവർ ശത്രുക്കളോ ക്രൂരവിനോദമോ. ഒരു മനുഷ്യനെ ഏതെല്ലാം രീതിയിൽ ഉപദ്രവിക്കുന്നു, ആരെയും എപ്പൊ വേണേലും മരിപ്പിക്കാൻ കഴിയുന്നവരാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ഉള്ളത്, ഇവർക്കൊക്കെ ഇത് കൊണ്ട് എന്ത് നേട്ടം", എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.



