മുംബൈ: മുംബൈയില്‍ ബോളിവുഡ് നടി ശില്‍പാ ഷെട്ടിയുടെ ഫോട്ടോ എടുത്തതിന് പ്രസ് ഫോട്ടോഗ്രാഫര്‍മാരെ ഹോട്ടല്‍ സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി ആക്രമിച്ചു. ആക്രമണം നടത്തിയ രണ്ടുബൗണ്‍സര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ മാപ്പുപറഞ്ഞു.
ഇന്നലെ രാത്രി ബാന്ദ്രയിലെ ബാസ്റ്റിയന്‍ റസ്റ്റോറന്റിന് പുറത്താണ് മാധ്യമപ്രവര്‍ത്തകര്‍ മര്‍ദ്ദിക്കപ്പെട്ടത്. 

ശില്‍പാ ശെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും അത്താഴം കഴിച്ച് മടങ്ങവേ ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ ചിത്രം പകര്‍ത്തി. ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം കാറില്‍ മടങ്ങിയപ്പോഴായിരുന്നു ആക്രമണം. ഹോട്ടലിലേക്കുള്ള വഴിയില്‍ മാധ്യമപ്രവര്‍ത്തകര്‍ നിന്നത് ചോദ്യംചെയ്ത ബൗണ്‍സര്‍മാര്‍ ആദ്യം വാക്കുതര്‍ക്കത്തിലേര്‍പെട്ടു. പിന്നീട് മര്‍ദിക്കുകയായിരുന്നു. രണ്ട് ബൗണ്‍സര്‍മാര്‍ ഫോട്ടോഗ്രാഫര്‍മാരെ പൊതിരെ തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം.

സാരമായി പരിക്കേറ്റ ഒരു ഫോട്ടോഗ്രാഫറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്കാണ് പരിക്കേറ്റത്. സംഭത്തിന് ശേഷം മുങ്ങിയ സോനു, ഹിമാന്‍ഷു ശിന്‍ഡെ എന്നീ ബൗണ്‍സര്‍മാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹോട്ടല്‍ അധികൃതര്‍ മാപ്പുപറഞ്ഞു. 

ബൗണ്‍സര്‍ മാരെ പുറത്തുനിന്നുള്ള ഏജന്‍സിവഴി നിയമിച്ചതാണെന്നും ഇവരെ ജോലിയില്‍നിന്ന് പുറത്താക്കിയതായും ഹോട്ടല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ശില്‍പ ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ ജേര്‍ണലസ്റ്റികള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വലിയ ചര്‍ച്ചയകുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം.

Scroll to load tweet…