ചേറ്റൂര്‍ ശങ്കരന്‍ നായകരുടെ ജീവിതം പറയുന്ന ചിത്രം

കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് വ്യവസായം വലിയ തകര്‍ച്ച നേരിട്ടപ്പോള്‍ താരമൂല്യത്തിന് ഏറ്റവും ഇടിവ് സംഭവിച്ച മുന്‍നിര താരങ്ങളിലൊരാള്‍ അക്ഷയ് കുമാര്‍ ആണ്. ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉണ്ടായിരുന്ന അക്ഷയ് കുമാര്‍ സമീപകാലത്ത് ഒരു നിര പരാജയ ചിത്രങ്ങളിലാണ് ഭാഗഭാക്കായത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കേസരി ചാപ്റ്റര്‍ 2 നേടിയ കളക്ഷന്‍ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്‍റും കോടതിമുറികളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നീതിയുടെ ആള്‍രൂപവുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായകരുടെ ജീവിതം പറയുന്ന ചിത്രമാണ് കേസരി ചാപ്റ്റര്‍ 2. നവാഗത സംവിധായകനായ കരണ്‍ സിംഗ് ത്യാഗി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ എത്തിയത് ഏപ്രില്‍ 18 ന് ആണ്. സമീപകാലത്തെ പതിവിന് വിപരീതമായി മികച്ച അഭിപ്രായം ആദ്യ ദിനം തന്നെ ചിത്രം നേടി. പക്ഷേ ഗൗരവമുള്ള വിഷയം സംസാരിക്കുന്ന, ഹിസ്റ്റോറിക്കല്‍ കോര്‍ട്ട് റൂം ഡ്രാമ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനില്‍ ആ പോസിറ്റീവ് അഭിപ്രായങ്ങള്‍ പ്രതിഫലിച്ചില്ല. 

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതിനകം നേടിയ ഗ്രോസ് കളക്ഷന്‍ 103.25 കോടിയാണ്. നെറ്റ് 87.4 കോടിയും. 23 ദിവസം കൊണ്ടാണ് ചിത്രം ഇന്ത്യയില്‍ നിന്ന് 100 കോടി ഗ്രോസ് നേടിയത് എന്നത് ശ്രദ്ധേയമാണ്. വിദേശത്തുനിന്ന് ചിത്രം ഇതിനകം നേടിയത് 32.5 കോടിയാണ്. അതായത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ ചിത്രം നേടിയിരിക്കുന്നത് 135.75 കോടിയാണ്. മികച്ച അഭിപ്രായം നേടിയെങ്കിലും ഒരു അക്ഷയ് കുമാര്‍ ചിത്രത്തെ സംബന്ധിച്ച് നിര്‍മ്മാതാക്കളെ തൃപ്തിപ്പെടുത്തുന്ന കളക്ഷന്‍ കണക്കുകളല്ല ഇത്. 

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടിയ ശങ്കരന്‍ നായരുടെ ജീവിതം സിനിമയായി നിര്‍മ്മിച്ചിരിക്കുന്നത് ധര്‍മ്മ പ്രൊഡക്ഷന്‍സ്, ലിയോ മീഡിയ കളക്റ്റീവ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ്. യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ ദി കേസ് ദാസ് ഷൂക്ക് ദി എംപയര്‍ എന്ന പുസ്കത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. അക്ഷയ് കുമാറിനൊപ്പം ആര്‍ മാധവനും അനന്യ പാണ്ഡേയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം