ആ മമ്മൂട്ടി ചിത്രത്തിന് സംഭവിച്ചത്?.

മലയാളത്തില്‍ നിന്ന് ഒരു ചിത്രം കൂടി അടുത്തിടെ റീ റിലീസിന് എത്തിയിരുന്നു. നവംബര്‍ 7 നാണ് തിയറ്ററുകളില്‍ വീണ്ടും അമരം എത്തിയത്. ഒരു കാലത്ത് വൻ ഹിറ്റായിരുന്ന അമരം വീണ്ടും തിയറ്ററില്‍ എത്തിയപ്പോള്‍ നിരാശയായിരുന്നു ഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കാലത്ത് അമരം സ്വീകരിക്കപ്പെട്ടില്ലെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വെറും മൂന്ന് ദിവസത്തെ കളക്ഷൻ കണക്കുകള്‍ മാത്രമാണ് അമരത്തിന്റേതായി ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടത്. ഓപ്പണിംഗില്‍ 6.5 ലക്ഷം മാത്രമാണ് ചിത്രത്തിന് നേടാനായത്. രണ്ടാം ദിവസം 7.2 ലക്ഷവും ചിത്രം നേടിയപ്പോള്‍ മൂന്നാം ദിവസം അത് 5.7 ലക്ഷമായി കുറഞ്ഞു. അങ്ങനെ മൂന്ന് ദിവസത്തിനുള്ളില്‍ ആകെ കളക്ഷൻ 19.40 ലക്ഷം മാത്രമാണ് റീ റിലീസില്‍ നേടിയത് എന്ന സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മമ്മൂട്ടിക്ക് പുറമേ മുരളിയും അശോകനും മാതുവുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രമാണ് അമരം. മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയുടെ ഏറ്റവും ശ്രദ്ധേയമായ പത്ത് കഥാപാത്രങ്ങളെ എടുത്താല്‍ അതില്‍ അമരത്തിലെ അച്ചൂട്ടി ഉണ്ടാവും. 34 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മകള്‍ മുത്തും വീണ്ടും തിയറ്ററുകളില്‍ എത്തിയത് 4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നോടെയാണ്. മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു അമരം. ചെമ്മീനിനു ശേഷം മലയാളത്തില്‍ കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞ മനോഹര ചിത്രം. ലോഹിതദാസിന്റെ തിരക്കഥയിലാണ് മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ആയിരുന്ന ഭരതന്‍ ചിത്രമൊരുക്കിയത്. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെയാണ് മലയാളികള്‍ ഈ ദൃശ്യകാവ്യം കണ്ടത്.

കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ. ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമ്മാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് കണ്ടറിയാനാകും ചിത്രത്തില്‍ ഉടനീളം. കടൽ തിരകൾ പോലെ വെൺനുര നിറയുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും അമരത്തിന്‍റെ പ്ലസ് ആണ്. രവീന്ദ്ര സംഗീതത്തിന്റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും ഒപ്പം ചേര്‍ന്ന് സൃഷ്ടിച്ചത് ഒരു മാജിക് ആണ്. ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നക്കുന്നത് ഫിയോക് ആണ്. ഓവർസീസിൽ വിതരണം ഏറ്റെടുത്തിരുന്നത് സൈബർ സിസ്റ്റംസ് ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക