'ഒത്തിരി അനുഭവിച്ചിട്ടുണ്ട്. എന്‍റെ മക്കളേയും കൊണ്ട് കടത്തിണ്ണകളില്‍ കിടന്നിട്ടുണ്ട്, ഭിക്ഷയെടുത്ത് നടന്നിട്ടുണ്ട്'-. വെളിപ്പെടുത്തലുമായി രാജലക്ഷ്‍മി.

സോഷ്യൽ മീഡിയയിൽ റീലുകളിലൂടെ ഒരുപാട് പേരെ ചിരിപ്പിക്കുന്ന ഗംഗ മീനാക്ഷിയെയും അമ്മ രാജലക്ഷ്‍മിയെയും അച്ഛൻ മനോജ് കുമാറിനെയും പലർക്കും പരിചിതമാണ്. റീലുകൾക്ക് വരുന്ന നെഗറ്റീവ് കമന്റുകൾക്ക് അച്ഛനും അമ്മയ്ക്കും ഒപ്പം ഇരുന്ന് റിയാക്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഗംഗ വൈറലായി മാറിയത്. ചിരികൾക്ക് പിന്നിലുള്ള, കണ്ണീരിൽ കുതിർന്ന ഒരു അതിജീവന കഥ പങ്കുവെച്ചിരിക്കുകയാണ് ഇവർ. ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഗയും അമ്മ‌ രാജലക്ഷ്‍മിയും അച്ഛൻ മനോജും മനസു തുറന്നത്.

Add Asianetnews as a Preferred SourcegooglePreferred

തന്റെ മക്കളുടെ അച്ഛൻ മനോജല്ലെന്നായിരുന്നു രാജലക്ഷ്‍മിയുടെ തുറന്നുപറച്ചിൽ. ''ഗംഗ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് പുള്ളിയെ കാണുന്നത്. കുറേനാള്‍ കഴിഞ്ഞാണ് ഞങ്ങളെ അദ്ദേഹം ഏറ്റെടുക്കുന്നത്. ഒത്തിരി അനുഭവിച്ചിട്ടുണ്ട്. എന്‍റെ മക്കളേയും കൊണ്ട് കടത്തിണ്ണകളില്‍ കിടന്നിട്ടുണ്ട്, ഭിക്ഷയെടുത്ത് നടന്നിട്ടുണ്ട്. പുള്ളിയാണ് അന്ന് ഞങ്ങളെ സഹായിച്ചത്. ലോകത്ത് ആരെങ്കിലും അങ്ങനെ ചെയ്യുമോ?. വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. എനിക്കൊപ്പം നിന്ന് ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് ഗംഗയാണ്. ജന്മം കൊണ്ട് അച്ഛനല്ലെങ്കിലും സ്നേഹം കൊണ്ട് അവരുടെ അച്ഛനെക്കാളും മുകളില്‍ നില്‍ക്കുന്ന ആളാണ് മനോജ്.

രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരുന്ന സമയത്താണ് ദാ വരുന്നെന്ന് പറഞ്ഞ് എന്‍റെ ആദ്യ ഭര്‍ത്താവ് പോകുന്നത്. പിന്നെ അയാളെ കണ്ടിട്ടില്ല. പക്ഷെ ചാവണമെന്ന് എന്‍റെ മസില്‍ തോന്നിയിട്ടേ ഇല്ല. മക്കളെ വളര്‍ത്തണം, ജീവിതത്തില്‍ പിടിച്ച്‌ നില്‍ക്കണം എന്നായിരുന്നു മനസില്‍. അത് കഴിഞ്ഞ് അയാള്‍ വീണ്ടും വന്നു.പൊലീസുകാര്‍ വീണ്ടും ഒന്നിപ്പിച്ചു. പക്ഷെ വീണ്ടും തരികിട കാണിച്ച്‌ അയാള്‍ പോയി. അങ്ങനെ ഇനി ഈ ബന്ധം വേണ്ടെന്ന് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി എഴുതി കൊടുത്തു. മൂന്നാമത്തെ കുട്ടിയെ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു അന്ന്. ആരും എന്നെ തിരിഞ്ഞ് നോക്കിയില്ല. കൂടെ കുറെ തെരുവ് പട്ടികളുണ്ടായിരുന്നു കൂട്ടിന്. അവരായിരുന്നു ഞങ്ങളുടെ കാവൽ. അതുകൊണ്ട് അവര്‍ക്ക് ഇപ്പോഴും ഞാൻ ആഹാരം കൊടുക്കും'', രാജലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക