ദുബായ്: മഹാഭാരതം സിനിമയുടെ ആദ്യ ലൊക്കേഷൻ അബുദാബി ആയിരിക്കുമെന്ന് നിർമാതാവ് ബി ആർ ഷെട്ടി .സിനിമ രണ്ടു വര്ഷം കൊണ്ട് പൂർത്തിയയാക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. ചിത്രത്തിന്‍റെ ആഗോള പ്രഖ്യാപനം താമസിയാതെ ന്യൂയോർക്ക് ഉൾപ്പടെ വൻ നഗരങ്ങളിൽ നടക്കുമെന്നും ബിആര്‍ ഷെട്ടി അറിയിച്ചു.

സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ രചനയിലുളള രണ്ടാമൂഴം മഹാഭാരതമെന്ന സിനിമയാക്കുന്ന കാര്യവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ 750 കോടിയാണ് നിര്‍മ്മാണച്ചെലവായി ആവശ്യപ്പെട്ടിരുന്നത്. മഹാഭാരതമൊരുക്കാന്‍ 750 കോടിയല്ല 1000 കോടി തരാം പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരിക്കണമെന്നായിരുന്നു തന്‍റെ ആവശ്യമെന്ന് ബിആര്‍ ഷെട്ടി പറയുന്നു. 

ആ സിനിമ ബോളിവുഡിനെയും ഹോളിവുഡിനെയും വെല്ലുന്നതാവണമെന്നും അവരെ അറിയിച്ചെന്ന് ബി ആര്‍ ഷെട്ടി. ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബി ആര്‍ ഷെട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ നടക്കുന്ന കാര്യം നൂറ് ശതമാനമല്ല ആയിരം ശതമാനം ഉറപ്പാണെന്നും നിര്‍മ്മാതാവ്. 

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണ്. താര നിര്‍ണയത്തിലേക്ക് സംവിധായകന്‍ കടന്നിരിക്കുകയാണ്.ആഗോള വാര്‍ത്ത സമ്മേളനത്തിലായിരിക്കും സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ബിആര്‍ ഷെട്ടി പറയുന്നത്.

ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാകും. എ ആര്‍ റഹ്മാനെയും സംഗീത സംവിധാനത്തിന് സമീപിച്ചിട്ടുണ്ടെന്നും ബി ആര്‍ ഷെട്ടി വ്യക്തമാക്കുന്നു.