കേസിൽ അമ്മയ്ക്ക് വേണ്ടി കക്ഷിചേർന്ന നടിമാരായ രചനാ നാരായണൻ കുട്ടിയുടേയും ഹണി റോസിന്റേയും എല്ലാ വാദങ്ങളും പ്രോസിക്യൂഷനും നടിയുടെ അഭിഭാഷകനും ചേർന്ന് ശക്തമായി പ്രതിരോധിച്ചെന്നാണ് പുറത്തു വന്ന കോടതി നടപടികളുടെ വിശദാംശങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. 

കൊച്ചി: ലൈംഗികാക്രമണത്തെ അതിജീവിച്ച നടിയുടെ കേസിൽ കക്ഷിചേരാനുള്ള താരസംഘടനയായ അമ്മയുടെ നീക്കത്തിന് കോടതിയിലേറ്റത് കടുത്ത തിരിച്ചടി. കേസിൽ അമ്മയ്ക്ക് വേണ്ടി കക്ഷിചേർന്ന നടിമാരായ രചനാ നാരായണൻ കുട്ടിയുടേയും ഹണി റോസിന്റേയും എല്ലാ വാദങ്ങളും പ്രോസിക്യൂഷനും നടിയുടെ അഭിഭാഷകനും ചേർന്ന് ശക്തമായി പ്രതിരോധിച്ചെന്നാണ് പുറത്തു വന്ന കോടതി നടപടികളുടെ വിശദാംശങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. 

വനിത ജഡ്ജി വേണമെന്നും പ്രത്യേക കോടതി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇതിൽ കക്ഷി ചേരുന്നതിനാണ് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രചനാ നാരായണൻകുട്ടിയും ഹണി റോസും സിംഗിൾ ബെഞ്ചിനെ സമീപിച്ചത്.

നടിയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കാണിച്ചാണ് രചനയും ഹണി റോസും ഹർജിയിൽ പറഞ്ഞത്. എന്നാൽ ഹർജി അനുവദിക്കരുതെന്നും താൻ ‘AMMA’ സംഘടനയിൽ അംഗമല്ലെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു. സ്വന്തമായി കേസ് നടത്താൻ പ്രാപ്തിയുണ്ടെന്ന് നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി അനുവദിക്കരുതെന്ന് സർക്കാരിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടു.

25 വ‍ർഷമെങ്കിലും പരിചയമുളള അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് രചനയും ഹണി റോസും ആവശ്യപ്പെട്ടിരുന്നു. തന്നോട് ആലോചിച്ചതിന് ശേഷം 32 വർഷം പരിചയസമ്പത്തുള്ള അഭിഭാഷകനെയാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറായി നിയോഗിച്ചതെന്ന് നടി അറിയിച്ചു. ഇക്കാര്യത്തിൽ തനിക്ക് പരാതിയില്ല. കേസ് നടത്താൻ തനിക്ക് സ‍ർക്കാരിന്‍റെ സഹായം മതി. മറ്റാരുടെയും സഹായം വേണ്ട. ‘ഒന്നുമറിയാത്തതുകൊണ്ടോ കൂടുതൽ അറിയുന്നതുകൊണ്ടോ’ ആകാം 32 വ‍ർഷം പരിചയമുള്ള അഭിഭാഷകനുള്ളപ്പോൾ 25 വർഷം പരിചയമുള്ള അഭിഭാഷകനെ ആവശ്യപ്പെടുന്നതെന്നും നടിയുടെ അഭിഭാഷകൻ പരിഹസിച്ചു. 

കൂടുതൽ ആളുകൾ തളളിക്കയറിയാൽ സിനിമ ഹിറ്റാകും, എന്നാൽ കോടതികളിലെ കേസുകളിലേക്ക് ആളുകൾ ഇരച്ചുകയറുന്നത് തുടർനടപടികളെത്തന്നെ തകർക്കുമെന്ന് സർക്കാരും അറിയിച്ചു. അമ്മ അംഗങ്ങൾക്ക് എന്താണ് പ്രത്യേക താൽപര്യമെന്ന് ഈ ഘട്ടത്തിൽ കോടതി ആരാഞ്ഞു. തുറന്നുകാട്ടാൻ മറ്റൊരുപാട് കാര്യങ്ങളുണ്ടല്ലോ എന്നും കോടതി ചോദിച്ചു. വിചാരണ തൃശൂരിലേക്ക് മാറ്റണമെന്നും വനിതാ ജ‍ഡ്ജി വേണമെന്നും ആവശ്യപ്പെട്ട് നടി നൽകിയ ഹർജി വരുന്ന 17ന് വീണ്ടും പരിഗണിക്കും. ഇതിനിടെ നടിയെ ഉപദ്രവിച്ച കേസിലുള്ള അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി 16ലേക്ക് മാറ്റിവച്ചു.