അമ്മയുടെ നിലപാടിനെതിരെ ബെംഗളൂരുവിൽ ചലച്ചിത്ര പ്രവർത്തരുടെ കൂട്ടായ്മ
ബംഗളൂരു: നടിയെ ആക്രമിച്ച സംഭവത്തിൽ, താരസംഘടന അമ്മയുടെ നിലപാടിനെതിരെ ബെംഗളൂരുവിൽ ചലച്ചിത്ര പ്രവർത്തരുടെ കൂട്ടായ്മ. കുറ്റാരോപിതന് അനുകൂലമായി നിൽക്കുന്ന അമ്മ, സമൂഹത്തിന് നേരെ കൊഞ്ഞനം കുത്തുകയാണെന്ന് നടനും സംവിധായകനുമായ പ്രകാശ് ബാരെ പറഞ്ഞു.
വിമൻ ഇൻ സിനിമ കളക്ടീവിനും ആക്രമിക്കപ്പെട്ട നടിക്കും പിന്തുണ പ്രഖ്യാപിച്ചാണ് ബെംഗളൂരുവിൽ ചലച്ചിത്ര പ്രവർത്തകർ ഒത്തുകൂടിയത്. കന്നഡ സിനിമാ മേഖലയിലുളളവരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത പരിപാടി താരസംഘടന അമ്മയുടെ നിലപാടിനെതികെ കടുത്ത പ്രതിഷേധമറിയിച്ചു.കുറ്റാരോപിതനെ വെളളപൂശി ക്ലീൻ ചിറ്റ് നൽകാനുളള നീക്കം അപഹാസ്യമെന്ന് നടൻ പ്രകാശ് ബാരെ പറഞ്ഞു.
നടിക്ക് നീതി ലഭിക്കും വരെ പ്രതിഷേധം തുടരാൻ കൂട്ടായ്മ തീരുമാനമെടുത്തു. കർണാടകത്തിലെ കൂടുതൽ സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ ഉറപ്പാക്കാനും നീക്കം നടത്തും. ചലച്ചിത്ര മേഖലയിലെ ലിംഗവിവേചനത്തിന് എതിരെ അവൾക്കൊപ്പം എന്ന പേരിൽ സംവാദം നടന്നു.കേതൻ മേത്തയുടെ മിർച്ച് മസാല സിനിമയുടെ പ്രദർശനവുമുണ്ടായി.
നടൻ പ്രകാശ് രാജ്,കവിത ലങ്കേഷ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിപാടിക്ക് എത്തിയില്ല. നേരത്തെ കന്നഡ ചലച്ചിത്ര പ്രവർത്തകരുടെ സംഘടന അമ്മയുടെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു.
