ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായി വി. പി.സത്യന്റെ ജീവിതം പറയുന്ന സിനിമ ക്യാപ്റ്റന്‍ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. നവാഗതനായ പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. വി.പി സത്യനായി ജയസൂര്യയും അനിത സത്യനായി അനു സിത്താരയുമാണ് വേഷമിട്ടത്. സത്യനായി അഭിനയിച്ചപ്പോള്‍ അനുസിത്താരയെ തല്ലിയ കാര്യത്തെ കുറിച്ച് ജയസൂര്യ പറയുന്നു.

 "ഒരുപാട് ഇമോഷന്‍സിലൂടെയാണ് അഭിനയിച്ചത്. നായികയായി അഭിനയിച്ച അനു സിത്താരയെ ശരിക്കും തല്ലിപ്പോയിയെന്ന് ജയസൂര്യ പറയുന്നു. റിഹേഴ്‌സല്‍ ഒന്നുമില്ലാതെ ചെയ്ത ഷോട്ട് ആയിരുന്നു അത്. ഷോട്ട് കഴിഞ്ഞപ്പോഴാണ് ശരിക്കും അനുവിനെ തല്ലിയല്ലോ എന്നോര്‍ത്തത്. എന്ത് പറയുമെന്ന് ആലോചിച്ച് നിന്ന് പോയി. പക്ഷേ ആ കുട്ടി വളരെ കൂള്‍ ആയി പറഞ്ഞു ചേട്ടന്‍ ചെയ്തതാണ് ശരി അല്ലെങ്കില്‍ ഒരിക്കലും അതിന് ഒരു യാഥാര്‍ത്ഥ്യത തോന്നില്ലെന്ന്. അത്തരത്തിലുള്ള അഭിനേതാക്കള്‍ ഉള്ളതാണ് ബലം. ശരിക്കും അതിശയം തോന്നി. പക്വതയോടെയാണ് അനു തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാറെന്നും" ജയസൂര്യ പറഞ്ഞു.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് കണ്ടിറങ്ങിയവര്‍ ഒരുപോലെ പറയുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വി. പി സത്യന്റെ ചെറുപ്പകാലം ജയസൂര്യയുടെ മകന്‍ അദ്വൈദ് ജയസൂര്യയാണ് അവതരിപ്പിച്ചതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.