ബോളിവുഡിനെ മാത്രമല്ല, രാജ്യത്തെ ഒന്നാകെ ഇളക്കി മറിച്ച, സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവതില്‍ നായകനാകേണ്ടിയിരുന്നത് ഷാരൂഖ് ഖാന്‍ ആണെന്ന് റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് ബന്‍സാലി ആദ്യം സമീപിച്ചത് ഷാരൂഖിനെയാണെന്ന് വ്യക്തമാക്കുന്നത്. റണ്‍വീര്‍ വിസ്മയിപ്പിച്ച അലാവുദ്ദീന്‍ ഖില്‍ജിയുടെ വേഷത്തിലായിരുന്നു കിംഗ് ഖാന്‍ സ്ക്രീനില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ താരം ചിത്രത്തില്‍നിന്ന് പിന്മാറുകയായിരുന്നു. 

ഷാഹിദ് കപൂര്‍ അവതരിപ്പിച്ച റാവല്‍ രത്തന്‍ സിംഗിന്റെ കഥാപാത്രത്തിലേക്കാണ് ആദ്യം ബന്‍സാലി ഷാരൂഖിനെ സമീപിച്ചത്. കഥ കേട്ട ഷാരൂഖിന് എന്നാല്‍ ഇഷ്ടമായത് ഖില്‍ജിയുടെ കഥാപാത്രത്തെ. കൂടുതല്‍ സാധ്യതകളുളളത് ഖില്‍ജിയ്ക്കാണെന്നും ചിത്രം ചെയ്യാമെന്നും കരുതിയെങ്കിലും ഷാരൂഖ് പിന്നീട് പിന്മാറുകയായിരുന്നു. 

ഷാരൂഖിന്റെ ചിത്രം റേസ് വിവാദത്തിലായിരുന്ന സമയമായിരുന്നു അത്. അതിനാല്‍ തല്‍ക്കാലം മറ്റൊരു വിവാദം കൂടി വേണ്ടെന്ന് കരുതിയാണ് താരം ചിത്രത്തില്‍നിന്ന് പിന്മാറിയതെന്നുമാണ് റിപ്പോര്‍ട്ട്. 

ഇത് അംഗീകരിച്ചോ നിഷേധിച്ചോ സംവിധായകന്‍ ബന്‍സാലിയോ, അണിയറ പ്രവര്‍ത്തകരോ, ഷാരൂഖോ ഇതുവരെ രംഗത്തെത്തിയിട്ടില്ല. ജനുവരി 25ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കര്‍ണിസേനയുടെ എതിര്‍പ്പും പ്രതിഷേധങ്ങളും മറികടന്ന് സുപ്രീംകോടതിയുടെ ഉത്തരവോടെയാണ് ചിത്രം റിലീസിനെത്തിയത്.