'ബൈസൺ' സിനിമയുടെ തിയേറ്റർ സന്ദർശനത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രേക്ഷകരെ സംവിധായകൻ മാരി സെൽവരാജ് ശാസിച്ചു. താൻ നൽകിയത് സിനിമയാണെന്നും മദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.
ഇപ്പോഴിതാ ബൈസൺ തിയേറ്റർ വിസിറ്റിന് എത്തിയപ്പോൾ മാരി സെൽവരാജ് പ്രേക്ഷകരോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തിയേറ്റർ സന്ദർശിക്കുന്നതിനിടെ ചില പ്രേക്ഷകർ മദ്യപിച്ച് ബഹളമുണ്ടാക്കിയത് മാരി സെൽവരാജിന്റെ ശ്രദ്ധയിൽപ്പെടുകയും അത് തിരുത്താനായി അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
കള്ളു കുടിയന്മാരെ പോലെ പെരുമാറരുത്
"ഇങ്ങനെ ബഹളം ഉണ്ടാക്കാന്‍ മദ്യമല്ല ഞാന്‍ നിങ്ങള്‍ക്ക് തന്നത്. എന്റെ സിനിമ നിങ്ങള്‍ക്ക് ഒരു പുസ്തകം പോലെയാകണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങളത് പഠിക്കണം. മദ്യം നല്‍കി നിങ്ങളെ ഡാന്‍സ് കളിപ്പിക്കാനല്ല ഞാന്‍ വന്നത്. ദയവ് ചെയ്ത് കള്ളുകുടിയന്മാരെ പോലെ പെരുമാറരുത്." എന്നായിരുന്നു മാരി സെൽവരാജിന്റെ വാക്കുകൾ.
അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴിൽ അരശാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിവാസ് പ്രസന്നയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് ബൈസൺ നിര്‍മിച്ചിരിക്കുന്നത്.


