നടൻ നിഹാൽ പിള്ള തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. എട്ടാം വയസ്സിലും പിന്നീട് കൗമാരത്തിൽ കുവൈറ്റിൽ വെച്ചും താൻ അതിക്രമത്തിന് ഇരയായെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പൃഥ്വിരാജ് നായകനായ മുംബൈ പൊലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് നിഹാൽ പിള്ള. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെ ഭർത്താവു കൂടിയാണ് നിഹാൽ. കുട്ടിക്കാലത്ത് താൻ നേരിടേണ്ടിവന്ന ട്രോമയെക്കുറിച്ചാണ് നിഹാൽ പുതിയ യൂട്യൂബ് വീഡിയോയിൽ സംസാരിക്കുന്നത്. ഞാൻ ഒരിക്കലും വെളിയിൽ പറയില്ലെന്ന് വിചാരിച്ചൊരു കാര്യമാണ് ഇതെന്ന് നിഹാൽ പറയുന്നു.
''എനിക്ക് വേണ്ടപ്പെട്ട ഒരാളിൽ നിന്നും അവരുടെ കുട്ടിക്കുണ്ടായ അനുഭവം കേട്ടു. അതിനാലാണ് ഞാൻ ഇക്കാര്യം വെളിപ്പെടുത്താമെന്ന് കരുതിയത്. കുട്ടികൾ സെക്ഷ്വൽ അബ്യൂസ് നേരിടുന്നത് ഈ അടുത്ത കാലത്തായി കൂടി വരികയാണ്. എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് ആരോടെങ്കിലും തുറന്ന് പറയുമെന്ന് കരുതിയതല്ല. രണ്ട്, മൂന്ന് തവണ ഈ സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ രണ്ടെണ്ണം വല്ലാത്തൊരു ട്രോമയാണ്. ഞാൻ താമസിച്ചിരുന്ന വീടിന് അടുത്തായി ഒരു ഷൂ ഷോപ്പിലെ സ്റ്റാഫ് താമസിക്കുന്ന വീടുണ്ടായിരുന്നു. അന്ന് എനിക്ക് എട്ടോ, ഒമ്പതോ വയസ് മാത്രമേ പ്രായമേയുള്ളൂ. കടയിലെ ഒരാൾ ഞങ്ങളെ ഫുട്ബോളിന്റെ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് വിളിക്കുമായിരുന്നു. ഒരു ദിവസം കുറേ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് അകത്തേക്ക് വിളിച്ചു. ഞങ്ങൾ മൂന്നുപേർ ഉണ്ടായിരുന്നു. അകത്തേക്ക് കയറി വന്നാൽ വലിയ സ്റ്റിക്കർ തരാമെന്ന് പറഞ്ഞു. അയാൾ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചോ അതോ പിടിക്കാൻ ശ്രമിക്കുകയാണോ ചെയ്തതെന്ന് എനിക്ക് കൃത്യം ഓർമയില്ല. എനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോട്സ് ഊരുകയോ എന്തോ ചെയ്തു. അതിനുശേഷം ഞങ്ങളാരും അവിടേക്ക് പോയിട്ടില്ല. ആ റൂമിന്റെ സ്മെൽ ഇന്നും എനിക്ക് ഓർമയുണ്ട്. അതൊരു ട്രോമയാണ്'', എന്ന് നിഹാൽ പറയുന്നു.
''പിന്നീട് ഞാൻ കുവൈറ്റിലേക്ക് പോയി. അവിടെ വെച്ച് ഒരു അറബി എന്റെ കഴുത്തിൽ പിടിച്ചു. അന്ന് ഞാൻ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ മറ്റോ ആണ് പഠിക്കുന്നത്. പിന്നെ അയാൾ പതിയെ എന്റെ പാന്റിന് അടുത്തേക്ക് പോയി. ഉടനെ ഞാൻ അയാളുടെ ശ്രദ്ധ മാറ്റി, കൈ തട്ടി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്'', എന്നും നിഹാൽ പിള്ള വീഡിയോയിൽ കൂട്ടിട്ടിച്ചേർത്തു.



