സീരിയൽ താരം ദിവ്യ ശ്രീധർ തന്റെ കരിയറിലെ വളർച്ചയെക്കുറിച്ച് വെളിപ്പെടുത്തി. അറുപത് രൂപ കൂലിയിൽ തുടങ്ങിയ ജീവിതം, ബ്യൂട്ടീഷ്യൻ ജോലിയിലൂടെ സ്വന്തമായി പാർലർ എന്ന നിലയിലെത്തി. എന്നാൽ, വ്യക്തിപരമായ പ്രശ്നങ്ങളാൽ അത് നഷ്ടത്തിൽ വിൽക്കേണ്ടി വന്നുവെന്നും ദിവ്യ.

സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ പല വിമർശനങ്ങളും ഇരുവരേയും തേടി വന്നിരുന്നു. ഇവയ്ക്ക് എല്ലാം തക്കതായ മറുപടിയും താരങ്ങൾ കൊടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യത്തെ പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് ദിവ്യ ശ്രീധർ.

''അറുപത് രൂപാണ് എന്റെ ആദ്യത്തെ കൂലി. ശമ്പളം എന്ന് അതിനെ വിളിക്കുന്നില്ല. കൂലി എന്നു പറയാം. അതേക്കുറിച്ച് മുഴുവൻ കാര്യങ്ങളും ഞാൻ പറയുന്നില്ല. എത്ര വളർന്നാലും എത്ര ഉയരത്തിൽ എത്തിയാലും പണ്ട് വളർന്ന സാഹചര്യങ്ങൾ മറക്കരുത് എന്നുണ്ട് എനിക്ക്. അതൊന്നും മറന്ന് ആരോടും ഒരു കാര്യവും ‍ഞാൻ പറഞ്ഞിട്ടില്ല. മുമ്പ് ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞപ്പോൾ ഞാൻ എന്തോ അപരാധം ചെയ്തത് പോലെയായിരുന്നു മറ്റുള്ളവർക്ക്. അതുകൊണ്ട് തന്നെ ഇനി എന്റെ പേഴ്സണൽ കാര്യങ്ങൾ പറയില്ല. ഞാൻ വളർന്ന സാഹചര്യം എനിക്ക് അറിയാം. അത് വിട്ട് ഒരിക്കലും കളിക്കില്ല.

പിന്നീട് അമ്മ കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് എന്നെ ബ്യൂട്ടീഷൻ കോഴ്സ് പഠിപ്പിച്ചു. എട്ടായിരം രൂപയാണ് ലോണായി എടുത്തത്. ആറായിരം രൂപയായിരുന്നു കോഴ്സ് ഫീസ്. രണ്ടായിരം രൂപയ്ക്ക് ഞാൻ നാല് ചുരിദാർ വാങ്ങി. ആ ഡ്രസ്സിട്ടാണ് അന്ന് കോഴ്സ് പഠിക്കാൻ പോയിരുന്നത്. ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചശേഷം ജോലിക്ക് കയറിയപ്പോൾ എനിക്ക് പാർലറിൽ നിന്നും ആദ്യം കിട്ടിയ ശമ്പളം 1500 രൂപയായിരുന്നു. പിന്നീട് അത് അയ്യായിരവും ആറായിരവുമൊക്കെയായി. പിന്നീട് സ്വന്തമായൊരു ബ്യൂട്ടിപാർലർ തുടങ്ങി. ലോണെടുത്താണ് തുടങ്ങിയത്. നല്ല രീതിയിലാണ് പാർലർ മുന്നോട്ട് പോയിരുന്നത്. പിന്നീട് ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ആ ബ്യൂട്ടിപാർലർ നഷ്ടത്തിന് കൊടുക്കേണ്ടിവന്നു. രണ്ടര ലക്ഷം രൂപ നഷ്ടത്തിലാണ് ആ പാർലർ വിറ്റത്. മകനേയും കൊണ്ട് തിരുവനന്തപുരത്തേക്ക് ഒളിച്ചോട്ടം പോലെ വന്നതാണ്. ഭദ്ര എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. ഇതുവരെ 24 സീരിയലുകൾ ചെയ്തു. ഇന്ന് മോശമില്ലാത്ത പ്രതിഫലമുണ്ട്'', എന്ന് കൈരളി ടിവിക്കു നൽകിയ അഭിമുഖത്തിൽ ദിവ്യ ശ്രീധർ പറഞ്ഞു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്