ഭർത്താവ് ജയേഷുമായുള്ള വിവാഹമോചന വാർത്തകളില്‍ പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. ഫേസ്ബുക്കിലിട്ട ഒരു കുറിപ്പാണ് അഭ്യൂഹങ്ങൾക്ക് കാരണമായതെന്നും, പിന്നീട് അത് നീക്കം ചെയ്‌തെന്നും അവർ വ്യക്തമാക്കി.
ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. വിവാഹ ബന്ധം വേർപ്പെടുത്തുകയാണെന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ലക്ഷ്മിപ്രിയ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതിനകം സംഭവം വലിയ വാർത്തയാകുകയും ചെയ്തു. ഇതേക്കുറിച്ചാണ് കാൻ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പ്രിയ പ്രതികരിക്കുന്നത്.
''ഡിവോഴ്സ് ഭീഷണികൾ ഇടക്കൊക്കെ ഉണ്ട്. മനസിൽ നിന്ന് അത് പുറത്തേക്ക് എഴുതുമ്പോഴാണ് എനിക്ക് സംതൃപ്തി കിട്ടുന്നത്. എഴുതുന്നത് ഫേസ്ബുക്ക് ആണെന്നും ഇത് വലിയ ലോകമാണെന്നുമൊക്കെ എന്റെ എഴുത്തിൽ ഞാൻ മറന്ന് പോകും. എന്നെ സമാശ്വാസിപ്പിക്കുന്നവരൊക്കെ എന്റെ ചുറ്റും ഉണ്ടെന്ന ബോധ്യത്തിലാണ് എഴുതുന്നത്. എഴുതിക്കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ ഇത് അബദ്ധമായെന്ന് മനസിലായി. അപ്പോഴേക്കും അത് വാർത്തയായി, ഞാൻ എയറിലായി.
തമാശ എന്താണെന്ന് വെച്ചാൽ ആ സമയത്തൊന്നും ജയേഷേട്ടൻ പിണങ്ങി വീട്ടിൽ നിന്നും മാറി നിന്നിട്ടില്ല. ജയേഷേട്ടൻ ഓഫീസിൽ പോയപ്പോൾ ഏതോ ഓൺലൈൻ മീഡിയക്കാർ ആളോട് വിളിച്ച് ചോദിച്ചു, നിങ്ങൾ ഡിവോഴ്സ് ആവുകയാണോയെന്ന്. ഞാനിട്ട പോസ്റ്റൊന്നും ജയേഷേട്ടൻ കാണുന്നില്ല. ഞാൻ അദ്ദേഹത്തെ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്, പിന്നെ എന്റെ വാളിൽ നിന്ന് പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തല്ലോ. ലക്ഷ്മി എന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നാണ് അദ്ദേഹം ഓൺലൈൻകാരോട് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് അതൊക്കെ തമാശയാണ്.
ആ മനുഷ്യൻ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ പറ്റില്ല. ഭയങ്കരമായ സ്നേഹമാണ് എന്നോട്. വഴക്കുകളൊക്കെ ഇടയ്ക്ക് ഉണ്ടാകും. ഇന്നും വഴക്കുണ്ടായി, ഞാൻ മിണ്ടാതിരുന്നു. ചിലപ്പോൾ നന്നായി പ്രതികരിക്കും. അപ്പോൾ ഏട്ടൻ മിണ്ടാതിരിക്കും. രണ്ടുപേരും ഒരുമിച്ച് ഒച്ചയിടില്ല'', ലക്ഷ്മിപ്രിയ അഭിമുഖത്തിൽ പറഞ്ഞു.



