അമ്മയെ കണ്ടാൽ ഇപ്പോഴും ചെറുപ്പമാണെന്നും തന്റെ ചേച്ചിയാണോ എന്നാണ് പലരും ചോദിക്കാറെന്നും മഞ്ജു. 

സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം താരത്തിന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ചെറുപ്പകാലത്ത് വളരെ അധികം കഷ്ടപ്പാടുകള്‍ സഹിച്ച കുടുംബമാണ് തന്റേതെന്ന് തുറന്ന് പറയുകയാണ് താരമിപ്പോൾ.

''അപ്പന്‍ കഷ്ടപ്പെട്ട് കൂലിപ്പണിയെടുത്താണ് ഞങ്ങളെ വളർത്തിയത്. ചുമട്ടു തൊഴിലാളിയായിരുന്നു. അതുപോലുള്ള എല്ലാ പണികള്‍ക്കും പോയിരുന്നു. ഇന്ന് സാഹചര്യങ്ങളൊക്കെ മാറി. അപ്പനും അമ്മയുമൊക്കെ നല്ല രീതിയില്‍ ജീവിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. അമ്മയ്ക്ക് ഒരുങ്ങി നടക്കാനൊക്കെ എന്നെക്കാളും ഇഷ്ടമുള്ളയാളാണ്. ഇപ്പോൾ അമ്മയ്ക്കിഷ്ടപ്പെട്ട വസ്ത്രമൊക്കെ ധരിച്ചു നടക്കാൻ സാധിക്കുന്നുണ്ട്. എന്റെ സഹോദരന്‍ അയർലണ്ടിലാണ്, നാത്തൂനും ജോലിയുണ്ട്. ഞാന്‍ ഇങ്ങനെയുമായി. ഇതിനൊക്കെ പിന്നില്‍ അച്ഛന്റേയും അമ്മയുടേയും അധ്വാനമാണ്'',എന്നാണ് മഞ്ജു പത്രോസ് പറ‍ഞ്ഞത്. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അമ്മയെ കണ്ടാൽ ഇപ്പോഴും ചെറുപ്പമാണെന്നും തന്റെ ചേച്ചിയാണോ എന്നാണ് പലരും ചോദിക്കാറെന്നും താരം കൂട്ടിച്ചേർത്തു.

''മഞ്ജുവിന്റെ ആദ്യ സിനിമയായ ചക്രത്തിലേക്ക് അഭിനയിക്കുന്നതിന് വേണ്ടി ഇവരുടെ ഡാന്‍സ് ടീച്ചറായിരുന്നു ഫോട്ടോ അയച്ചുകൊടുത്തത്. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വലിയ അത്ഭുതത്തോടെയായിരുന്നു എന്നോട് പറഞ്ഞത്. പണ്ട് മുതല്‍ തന്നെ അഭിനയിക്കാനും ഡാന്‍സ് കളിക്കാനും ഇവൾക്ക് വലിയ ഇഷ്ടമായിരുന്നു'', മഞ്ജു പത്രോസിന്റെ അമ്മ പറയുന്നു.

ചക്രം കൂടാതെ, ഉട്ട്യോപ്യയിലെ രാജാവ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിർക്കുമ്പോള്‍, പഞ്ചവർണ്ണതത്ത, തൊട്ടപ്പന്‍, ഭൂതകാലം, ഹെവന്‍,ക്വീന്‍ എലിസബത്ത് തുടങ്ങിയ സിനിമകളിലും മഞ്ജു പത്രോസ് വേഷമിട്ടിട്ടുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്