അഭിമുഖത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റിനെക്കുറിച്ച് സംസാരിക്കാതെ വിഷയം മാറ്റിയ നടി ഉർവശിയെ ഭാഗ്യലക്ഷ്മി വിമർശിച്ചു. അതേസമയം, തനിക്ക് ശബ്ദം നൽകിയ കലാകാരിക്ക് കൃത്യമായി അംഗീകാരം നൽകിയ വിസ്മയ മോഹൻലാലിനെ അവർ പ്രശംസിച്ചു.
മലയാള സിനിമയിലെ പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ 258ലേറെ അഭിനേത്രികൾക്ക് ശബ്ദം നൽകിയ ഭാഗ്യലക്ഷ്മി, അഭിനേതാവായും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. 3000ലധികം കഥാപാത്രങ്ങൾക്ക് ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം ആശയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിൽ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് ഉർവശി നൽകിയ മറുപടിയെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഉർവശിയുടെ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോളാണ് ഡബ്ബിങ്ങിനെക്കുറിച്ചും അവതാരക പരാമർശിച്ചത്. എന്നാൽ ഡബ്ബിങിനെക്കുറിച്ചോ ആര്‍ട്ടിസ്റ്റിനെക്കുറിച്ചോ സംസാരിക്കാതെ ഉർവശി മറ്റു വിഷയങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇതേക്കുറിച്ചാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്.
''ഈ സിനിമയിലൊന്നും ആരാണ് ശബ്ദം നൽകിയതെന്ന് അവർക്ക് അറിയുകയേയില്ല, പാവം അല്ലേ… പേര് പറയരുത്. വിഷയം ഡൈവേര്‍ട്ട് ചെയ്യണം. വേറെ എന്തെങ്കിലും പറയണം. ഇവിടെയാണ് മോഹന്‍ലാലിന്റെ വിസ്മയയെ ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നത്. അവരോട് ആരും ചോദിച്ചില്ല ഡബ്ബിങിനെ പറ്റി. എന്നിട്ടും അവര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ പേര് പറഞ്ഞു. എന്റെ ഈ അഭിപ്രായം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ പറയും. ഇത് എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെയും വിഷയമാണ്. അവര്‍ പറയുന്നില്ല. ഞാന്‍ പറയുന്നു. ഇനിയും പറയും. പറഞ്ഞുകൊണ്ടേയിരിക്കും'', എന്നാണ് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
തന്റെ ആദ്യ സിനിമ തുടക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ശബ്ദം നല്‍കിയ കലാകാരിയെക്കുറിച്ച് വിസ്മയ മോഹന്‍ലാല്‍ പരാമർശിച്ചിരുന്നു. തനിക്ക് ശബ്ദം നല്‍കിയ ആദിത്യ ലക്ഷ്മിയുടെ പേരെടുത്ത് പറഞ്ഞ വിസ്മയ, കഥാപാത്രത്തിന്റെ ഒരു പകുതി താനും മറുപകുതി ഡബ്ബിങ് ആര്‍ട്ടിസ്റ്റാണെന്നുമാണ് പറഞ്ഞത്. വിസ്മയയുടെ വാക്കുകളെ ഭാഗ്യലക്ഷ്മി അന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നു.



