ബിഗ്ബോസ് മലയാളം ആറാം സീസണിലെ മത്സരാർത്ഥിയായിരുന്ന രസ്മിൻ ഭായ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. 

കൊച്ചി: ബിഗ്ബോസ് മലയാളം ആറാം സീസണിലെ ശ്രദ്ധേയയായ മൽസരാർത്ഥിയായിരുന്നു രസ്മിൻ ഭായ്. ഒരു കോമണറായി ഷോയിൽ എത്തിയതാണ് ഫിസിക്കല്‍ എജുക്കേഷൻ ടീച്ചർ കൂടിയായിരുന്ന രസ്‍മിൻ. ബിഗ്ബോസ് അനുഭവങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടുള്ള രസ്മിന്റെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ബിഗ്ബോസ് ഒരു പാഠശാല ആയിരുന്നുവെന്നും അതേസമയം, ബിഗ്ബോസിൽ വന്നതിനു ശേഷം വ്യക്തിപരമായി തനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി എന്നും രസ്മിൻ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.

Add Asianetnews as a Preferred SourcegooglePreferred

തന്റെ മുത്തച്ഛൻ മരിച്ച സമയത്തായിരുന്നു ബിഗ്ബോസിൽ നിന്നും വിളി വന്നതെന്നും രസ്മിൻ അഭിമുഖത്തിൽ പറ‍ഞ്ഞു. ''അന്ന് വീട്ടിലും ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. എല്ലാം കൊണ്ടും ഞാൻ ഭ്രാന്ത് പിടിച്ചിരിക്കുന്ന സമയമായിരുന്നു. ആ സമയത്താണ് ബിഗ് ബോസ് കോമണർ ഓഡീഷനെ കുറിച്ചുള്ള വിവരങ്ങൾ എനിക്ക് സുഹൃത്ത് അയച്ച് തന്നത്. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടണമെന്ന ചിന്തയായിരുന്നു ആ സമയത്ത്. സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോയാണ് ആദ്യം അയച്ച് കൊടുത്തത്. രണ്ട്, മൂന്ന് ഇന്റർവ്യൂ കഴിഞ്ഞിട്ടാണ് ഷോയിലേക്ക് സെലക്ടായത്'', രസ്മിൻ ഭായ് അഭിമുഖത്തിൽ പറഞ്ഞു.

ഷോ കഴിഞ്ഞു വന്നപ്പോൾ താൻ പ്രശസ്തയായെങ്കിലും അതോടൊപ്പം തന്നെ ഒരുപാടു പേർ തന്നിൽ നിന്നും അകന്നെന്നും രസ്മിൻ പറയുന്നു. അവരെല്ലാം തന്നെ മനസിലാക്കാതെ പോയ ആളുകളാകാമെന്നും താരം കൂട്ടിച്ചേർത്തു. ബിഗ് ബോസ് ഷോയിലെ തന്റെ പ്രതിഫലത്തെ കുറിച്ചും രസ്മിൻ അഭിമുഖത്തിൽ സംസാരിച്ചു. ''ദിവസം അമ്പതിനായിരം രൂപയൊന്നും എനിക്ക് പ്രതിഫലം കിട്ടിയിരുന്നില്ല. കോമണേഴ്സിനാണ് പ്രതിഫലം ഏറ്റവും കുറവ്. പക്ഷെ ഒരു തുക കിട്ടി. അതൊന്നും എന്റെ ആവശ്യത്തിന് വേണ്ടി ഞാൻ ഉപയോഗിച്ചിട്ടില്ല. ഐഫോൺ പോലും വാങ്ങിയിട്ടില്ല. കുറച്ച് കടങ്ങൾ തീർത്തു. കുടുംബവുമൊത്തി ഒരു ട്രിപ്പ് പോയി'', രസ്മിൻ ഭായ് കൂട്ടിച്ചേർത്തു.