നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വെക്കാൻ ബിഷപ്പ് നോബിൾ ഫിലിപ്പ് നൽകിയ സ്ഥലത്തിന്റെ ആധാരം റദ്ദാക്കാൻ നിയമനടപടി ആരംഭിച്ചെന്ന വിവരം പുറത്തുവരുന്നു. ഇതോടെ, സന്നദ്ധ സംഘടന നിർമ്മിച്ചുനൽകിയ വീടിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

കൊല്ലം സുധിയുടെ മരണ ശേഷം ഭാര്യ രേണു സുധിയാണ് സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. വിമർശനവും ട്രോളുകളും എല്ലാം നിറയുന്നുമുണ്ട്. എന്നാൽ ഇതൊന്നും രേണുവിനെ ബാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നിലവിൽ രേണുവിന്റെ മക്കൾക്ക് വീട് വയ്ക്കാനായി സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പുമായി ബന്ധപ്പെട്ട വിവാ​ദങ്ങൾ നടക്കുകയാണ്. വീട് വയ്ക്കാൻ നൽകിയ സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കോടതിയെ സമീപിച്ചുവെന്നും രേണുവിന് നോട്ടീസ് അയച്ചുവെന്നുമാണ് വിവരം. ഇതിന് പിന്നാലെ പലതരത്തിലുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

വിഷയത്തിൽ ഇതുവരെ രേണു സുധി പ്രതികരിച്ചിട്ടില്ല. ഈ അവസരത്തിൽ വീട് വച്ചു നൽകിയ കെഎച്ച്ഡിഇസി സന്നദ്ധ സംഘടനയുടെ ഭാരവാഹി ഫിറോസ് പ്രതികരണവുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. ആധാരം റദ്ദാക്കിയാൽ അവിടെയുള്ള വീടിന്റെ ഭാവി എന്താകുമെന്നാണ് ഫിറോസ് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

"എന്റെ സംശയം ഇതാണു "മരണ പെട്ടു പോയ കലാകാരൻ സുധിയുടെ മക്കൾക്ക്‌ ബഹുമാനപെട്ട ബിഷപ്പ്‌ നോബിൾ ഫിലിപ്പ്‌ നൽകിയ ദാനം നൽകിയ പ്രോപ്പർട്ടി ക്യാൻസ്സൽ ചെയ്യാൻ ബിഷപ്പ്‌ ലീഗലായി നോട്ടീസ്‌ അയച്ചതായ്‌ അറിയുന്നു. ഇതിൽ എന്റെ ചോദ്യം അല്ലങ്കിൽ സംശയം ഇതാണു "അങ്ങിനെ ആ പ്രോപ്പർട്ടി ആധാരം റദ്ദ്‌ ചെയ്യുകയാണെങ്കിൽ ആ വീട്‌ എന്ത്‌ ചെയ്യും "ബിഷപ്പ്‌ സ്ഥലം മാത്രമല്ലെ കൊടുത്തത്‌, ഇപ്പോൾ അതിലൊരു വീടില്ലെ ? ആകെ കൺഫ്യൂഷൻ ആയല്ലൊ !! ഒരു വീട്‌ കൊടുത്ത്‌ കിട്ടിയ ചീത്തപേർ പതിയെ മാറി വരികയായിരുന്നു, ഇനിയിപ്പൊ ഇതിന്റെ പേരിൽ നമ്മളും കോടതി കയറേണ്ടി വരുമോ !! ഇനി അഥവാ, നമ്മുടെ അഭിപ്രായം എന്താണെന്ന് കോടതി ചോദിച്ചാൽ നമ്മൾ ആരുടെ ഭാഗത്ത്‌ നിൽക്കണം , എന്താ നിങ്ങളുടെ അഭിപ്രായം. NB : എന്തിന്റെ പേരിൽ ആണെങ്കിലും കൊടുത്തത്‌ തിരിച്ച്‌ വാങ്ങുന്നതിനോട്‌ വ്യക്തിപരമായ്‌ യോജിപ്പില്ല", എന്നാണ് ഫിറോസ് കുറിച്ചത്.

ഈ പോസ്റ്റിന് താഴെ രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് എത്തുന്നുണ്ട്. "ദാനം കൊടുത്തിട്ട് അതിൻ്റെ പുറകെ നടക്കുന്നത് തന്നെ ഏറ്റവും മോശപ്പെട്ട കാര്യമാണ്. ഒരാൾക്ക് അത് കൊടുത്തു കഴിഞ്ഞാൽ പിന്നെ അവരെന്തു ചെയ്യുന്നുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. രണ്ടു കുട്ടികൾക്കാണ്കൊടുത്തത്. സത്യം പറഞ്ഞാൽ ഇതിലും ഭേദം തെരുവിൽ കിടക്കുന്നത് തന്നെയാണ്", എന്നാണ് ഒരാളുടെ കമന്റ്.

"അവരിങ്ങോട്ട്‌ വന്നല്ലെ ഇതൊരു വിവാദമാക്കിയത്‌. ദാനം നൽകിയ അന്ന് പ്രതിഫലം ആയിട്ട്‌ പോലും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഇറങ്ങിയതാണു അവിടെ നിന്ന്. പിന്നീട്‌ ചാറ്റൽ അടിച്ചപ്പോൾ അത്‌ ചോർച്ചയാക്കി. ഈ വിവാദങ്ങൾ ഇതുവരെ എത്തിച്ചത്‌ ആ സ്ത്രീ ആണ്", എന്നാണ് ഫിറോസ് നൽകിയ മറുപടി. വീടും പൊളിച്ചോണ്ട് പോയ്ക്കോന്നും രേണു സ്വന്തമായി വീട് വയ്ക്കുമെന്നും പറയുന്നവരുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming