കൊല്ലം സുധിയുടെ മരണശേഷം പുനർവിവാഹത്തെക്കുറിച്ച് ആലോചിച്ചെങ്കിലും മകനെയോർത്ത് വേണ്ടെന്നുവെച്ചെന്ന് ഭാര്യ രേണു. താൻ നിലവിൽ കാൻസർ ചികിത്സയിലാണെന്നും നാലാമത്തെ കീമോയിലേക്ക് കടക്കുകയാണെന്നും അവർ വെളിപ്പെടുത്തി.

കൊല്ലം സുധിയുടെ മരണശേഷം വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് പല തവണ ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ പല കാരണങ്ങളാലും അത് വേണ്ടെന്നു വെയ്ക്കുകയായിരുന്നുവെന്നും രേണു സുധി. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രേണു മനസു തുറന്നത്.

''വിവാഹത്തെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. പിന്നെ മനസ് തന്നെ അത്തരം ചിന്തകൾ വേണ്ടെന്നു വെക്കും. പിന്നെ നമ്മളൊക്കെ മനുഷ്യരാണല്ലോ. എനിക്ക് ആരോടും പിന്നീട് പ്രണയം തോന്നിയിട്ടില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സുധിച്ചേട്ടൻ്റെ ഓർമ എൻ്റെ മനസിൽ എന്നും കാണും. മൂന്നു വർഷം ആയില്ലേ. എനിക്ക് എത്രയോ നാളു മുന്നേ കല്യാണം കഴിക്കാമായിരുന്നു. എത്രയോ പേര് കല്യാണം കഴിക്കുന്നു. സുധിച്ചേട്ടൻ്റെ മരണശേഷം പ്രണയം തോന്നിയിട്ടില്ലെന്ന് പറഞ്ഞാൽ അത് കള്ളത്തരമായിരിക്കും. പ്രണയം മനസിൽ ഉണ്ടായിട്ടുണ്ട്, ഇല്ലെന്നല്ല. സുധിചേട്ടനോടും പ്രണയമുണ്ട്. അദ്ദേഹത്തെ ഉള്ളിൻ്റെ ഉള്ളിൽ ഇപ്പോഴും പ്രണയിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ആലോചിക്കും, വിവാഹം ആവാമെന്ന്. പക്ഷെ നമ്മുടെ കുഞ്ഞിന് മറ്റൊരാൾ ഒരു നല്ല അച്ഛനാകില്ല. അങ്ങനെ വരുമ്പോൾ ഞാൻ ഡൗണ്‍ ആകും. അതോടെ വേണ്ടന്ന് വെയ്ക്കും'', രേണു അഭിമുഖത്തിൽ പറഞ്ഞു.

''ഇപ്പോൾ നാലാമത്തെ കീമോയിലോട്ട് കടക്കുവാണ്. പേടിയാണ്, രണ്ട് ലക്ഷം രൂപയോളം വേണം. ആന്റിബോഡി നമ്മൾ മേടിക്കണം. അതാണ് ഇപ്പോൾ എന്റെ മനസ് മുഴുവൻ. ടെൻഷൻ ആണ്. ഇനി മൂന്ന് കീമോ കൂടെ ബാക്കിയുണ്ട്. അത് മൂന്നിനും നമുക്ക് ആ ആന്റിബോഡി വേണം. നമുക്ക് ജീവൻ തിരിച്ചു കിട്ടാനുള്ള ആ ടാർഗറ്റ് തെറാപ്പിയുടെ ഭാഗമാണത്. ഫണ്ടൊക്കെ ആകുന്നതേ ഉള്ളൂ. അത് കഴിഞ്ഞിട്ട് ഒരുപാട് മരുന്നു മേടിക്കണം. ഓരോ പരിശോധനയ്ക്കും പണം ആവശ്യമാണ്'', എന്നും രേണു കൂട്ടിച്ചേർത്തു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming