മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയുകയാണ് സിന്ധു കൃഷ്‍ണ.

ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്‍ണയുടെ പ്രസവത്തോടനുബന്ധിച്ചുള്ള കൂടുതൽ‌ വിശേഷങ്ങൾ പങ്കുവെച്ച് അമ്മ സിന്ധു കൃഷ്‍ണ. അമ്മൂമ്മയായി എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും ഇളയ മകൾ ഹൻസികയ്ക്കു ശേഷം വീട്ടിൽ ഒരു കുഞ്ഞ് ജനിച്ചതായേ തോന്നുന്നുള്ളൂ എന്നും സിന്ധു കൃഷ്‍ണ വീഡിയോയിൽ പറയുന്നു. കുഞ്ഞിന് പേരിട്ടത് ദിയ തന്നെയാണെന്നും സിന്ധു പുതിയ വ്ളോഗിൽ പറയുന്നുണ്ട്. പേരു കണ്ടുപിടിക്കേണ്ട ജോലി അമ്മയെ ഏൽപിച്ചിരിക്കുകയാണെന്നാണ് ദിയ മുൻപ് പറഞ്ഞിരുന്നത്.

''ഞാനാണോ നിയോമിന് പേരിട്ടതെന്ന് പലരും ചോദിക്കുന്നുണ്ട്. അല്ല അത് ദിയ തന്നെ കണ്ടുപിടിച്ച പേരാണ്. ആണ്‍കുട്ടിയാണെങ്കില്‍ നിയോം എന്ന് പേരിടാമെന്നും വീട്ടില്‍ ഓമി എന്ന് വിളിക്കാം എന്നും ദിയയാണ് പറഞ്ഞത്. ദിയയെ വീട്ടില്‍ വിളിക്കുന്നത് ഓസി എന്നായതുകൊണ്ട് കുഞ്ഞിന് ഓമി എന്ന് പേരിടാമെന്ന് പറഞ്ഞു. പെണ്‍കുട്ടിയാണെങ്കില്‍ ഇടാനുള്ള പേരും കണ്ടുപിടിച്ച് വച്ചിരുന്നു.

ആദ്യം ഈ പേര് കേട്ടപ്പോള്‍ കൊള്ളാമോ, ഇത് നല്ലതായിരിക്കുമോ എന്നൊക്കെ സംശയിച്ചിരുന്നു. പക്ഷേ കുഞ്ഞിനെ ആ പേര് വിളിച്ചുതുടങ്ങിയപ്പോള്‍ ഇഷ്ടമായി'', സിന്ധു കൃഷ്‍ണ പറഞ്ഞു.

ദിയ പ്രവസിച്ച ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസം 12000 രൂപയാണ് വാടകയായതെന്നും സിന്ധു കൃഷ്‍ണ വെളിപ്പെടുത്തി. ''മുഴുവന്‍ കണക്ക് നോക്കിയാല്‍ സ്യൂട്ട് റൂമിന് 30,000 അല്ലെങ്കിൽ 40,000 രൂപയാകും അധികം ചെലവാകുക. പക്ഷേ പ്രിയപ്പെട്ടവരെയൊക്കെ അടുത്ത് നിർത്താമല്ലോ. അമ്മുവിന്റെ (അഹാന) സുഹൃത്ത് പറഞ്ഞാണ് ഈ ലേബർ സ്യൂട്ട് റൂമിനെക്കുറിച്ച് ഞങ്ങൾ‌ അറിഞ്ഞത്. അമ്മുവിന്റെ സുഹൃത്ത് സേറ പ്രസവിച്ചത് ഇവിടെയാണ്'', എന്നും സിന്ധു കൃഷ്‍ണ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക