ഗായിക അഭയ ഹിരൺമയി തന്റെ പരേതനായ അച്ഛനെക്കുറിച്ച് പങ്കുവെച്ച വൈകാരികമായ കുറിപ്പ് ശ്രദ്ധേയമാകുന്നു. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് ബന്ധുക്കളും സുഹൃത്തുക്കളുമായി വീട് സജീവമായിരുന്നുവെന്ന് അഭയ പറയുന്നു.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. വേറിട്ട ശബ്ദവും തനതായ ആലാപന ശൈലി കൊണ്ടുമാണ് അഭയ ഈ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊന്നിച്ചുള്ള ലിവിങ്ങ് ടുഗെദറിന്റെ പേരിലും പലപ്പോഴും അഭയ വാർത്തകളിലും വിവാദങ്ങളിലും ഇടം നേടി. പക്ഷേ, പിന്നീട് ഇരുവരും തമ്മിൽ വേർപിരിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പല വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഗായിക എന്ന നിലയിൽ മാത്രമല്ല മോഡലിങ്ങിലും അറിയപ്പെടുന്ന താരമാണ് അഭയ ഹിരൺമയി. അഭയയുടെ മോഡലിങ്ങ്, ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ അഭയ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പരമ്പരാഗത വേഷങ്ങളും മോഡേണ്‍ ലുക്കിലുമുള്ള വേഷങ്ങളും അഭയ ഒരുപോലെ പരീക്ഷിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും വീടിനെക്കുറിച്ചും അഭയ ഹിരണ്‍മയി പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ അച്ഛനുണ്ടായിരുന്ന കാലത്തോളം വീടിന്റെ വാതിലിന് ഒരുപാട് കഥകള്‍ പറയാനുണ്ടായിരുന്നുവെന്നും അച്ഛന്‍ പോയ ശേഷം ഒരു വാക്കെങ്കിലും കേള്‍ക്കാന്‍ കൊതിക്കുന്നുവെന്നുമാണ് അഭയ ഹിരണ്‍മയി കുറിച്ചത്.
''അച്ഛനും അച്ഛന്റെ കതകിനും നൂറായിരം കഥകൾ ഉണ്ടായിരുന്നു... ആരും വിളിക്കാതെ തന്നെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ആ വാതിൽ കടന്നു വരുമായിരുന്നു... രാത്രി പോലും അച്ഛൻ മുറ്റത്ത് ഒരു പായ വിരിച്ചു കിടക്കാറുണ്ട് .. ഒരിക്കലും അടഞ്ഞിരുന്നില്ല... കഥകൾ പറഞ്ഞ് അവസാനിക്കും മുൻപ് അച്ഛൻ പോയി... പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല മരിച്ചിട്ടു പോലും... കതകു പുരാണം കേട്ട് മടുത്തിട്ടുണ്ട്. ഇന്ന് ഒരു വാക്ക് എവിടെയെങ്കിലും കേട്ടിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കുന്നു... തിരുവനന്തപുരം ....വീട് ....1/09/2026...'', എന്നാണ് അഭയ കുറിച്ചത്.



