അനാഥാലയങ്ങളിൽ ജീവിച്ച അനാമിക പിന്നീട് ജീവമാതാ കാരുണ്യ ഭവനിലെത്തി. അവിടുത്തെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ, മകൻ വിഷ്ണുവിനെക്കൊണ്ട് അനാമികയെ വിവാഹം കഴിപ്പിച്ചു. ഇന്ന് തനിക്ക് സ്നേഹമുള്ള ഒരു കുടുംബമുണ്ടെന്ന് അനാമിക പറയുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. തന്റെ അമ്മയുടെ മരണത്തെക്കുറിച്ചും അനാഥാലയത്തിൽ എത്തിയതിനെക്കുറിച്ചുമെല്ലാമാണ് അനാമിക ഇപ്പോൾ തുറന്നുപറയുന്നത്.

അനാമികയുടെ വാക്കുകൾ ഇങ്ങനെ

ഞാൻ ഒറ്റമോളായിരുന്നു. സന്തോഷത്തോടെ ജീവിക്കുന്നതിനിടെ അമ്മയും അച്ഛനും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. പ്രശ്നങ്ങൾ കൂടിയപ്പോൾ വേർപിരിഞ്ഞു. അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. ചാച്ചൻ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. വേർപിരിഞ്ഞശേഷം സ്വന്തം അച്ഛനെ ഞാൻ പിന്നീട് കണ്ടിട്ടില്ല. രണ്ടാം വിവാഹശേഷം അമ്മക്ക് വീണ്ടും ഒരു പെൺകുഞ്ഞ് പിറന്നു.

രണ്ടാം വിവാഹശേഷം അമ്മയ്ക്കും ചാച്ചനുമൊപ്പം സന്തോഷകരമായ ജീവിതം ആയിരുന്നു. ചാച്ചന്റെ കുഞ്ഞമ്മയുടെ മോളും മോനും ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. അന്ന് ചാച്ചൻ ഗൾഫിലാണ്. അമ്മയുടെ കയ്യിൽ നിന്ന് മാമൻ പണം വാങ്ങിയിരുന്നു. അത് പിന്നീട് പ്രശ്നമായി. മാമൻ റോങ്ങായിട്ടുള്ള വ്യക്തിയായിരുന്നു. ‌ ഒരു ദിവസം അമ്മയെ അന്വേഷിച്ച് മാമൻ വന്നു. പക്ഷെ അമ്മ റൂമിൽ കതക് അടച്ച് ഇരിക്കുകയായിരുന്നു. അവൾ എന്തെങ്കിലും ചെയ്തു കാണുമോയെന്ന് മാമൻ എന്നോട് ചോദിച്ചത് ഇപ്പോഴും ഓർമയുണ്ട്. പിന്നീട് എല്ലാവരും ചേർന്ന് കതക് തള്ളി തുറന്നു. അമ്മ തൂങ്ങിനിൽക്കുകയായിരുന്നു. അമ്മ അനങ്ങുന്നുണ്ട് മാമാ... കെട്ടഴിച്ച് ഇറക്കാൻ പറഞ്ഞിട്ട് മാമനോ അവിടെ കൂടിയ മറ്റാരുമോ അതിന് തയ്യാറായില്ല. പോലീസ് വന്നാലെ പറ്റൂവെന്ന് പറഞ്ഞ് അവർ നിന്നു. എന്റെ മനസിൽ നിന്ന് ആ രംഗങ്ങൾ ഇന്നും പോയിട്ടില്ല.

പിന്നീട് ഞാൻ അമ്മയുടെ അമ്മയ്ക്കൊപ്പമായിരുന്നു. അമ്മമ്മയ്ക്കും പിന്നീട് ‌അസുഖമായി. എനിക്ക് ഒറ്റയ്ക്ക് നോക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെ ഞാൻ ചൈൽഡ് പ്രൊട്ടക്ഷനെ വിളിച്ചു‍. അങ്ങനെയാണ് അനാഥാലയത്തിൽ വരുന്നത്. പിന്നീടുള്ള ജീവിതം അനാഥാലയങ്ങളിൽ ആയിരുന്നു. ‌ ശേഷം ജീവമാതയിൽ വന്നു. ഇന്ന് എനിക്ക് ഒരു അമ്മയും ഭർത്താവും മോളുമുണ്ട്. എനിക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ട്. ജീവമാതായില്ലായിരുന്നുവെങ്കിൽ ഞാൻ വല്ല മാനസികരോഗിയോ മറ്റോ ആയി മാറിയേനെ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്