ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത താരങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, ഓൺലൈൻ മാധ്യമങ്ങൾ ചിത്രീകരിച്ച രീതിയെ യൂട്യൂബർ സായ് കൃഷ്ണ വിമർശിച്ചു. Attukal Pongala online medias.

സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനത്ത് എത്തിയത്. പതിവ് പോലെ ചിപ്പിയടക്കമുള്ള നിരവധി താരങ്ങളാണ് പൊങ്കാലയിടാൻ എത്തിയത്. പൊങ്കാലക്കെത്തിയ സിനിമ- സീരിയൽ താരങ്ങളുടെ പിറകെ ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബേഴ്‌സും ദൃശ്യങ്ങൾ പകർത്താനായി നടന്നത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഓൺലൈൻ മാധ്യമങ്ങളെന്ന പേരിൽ യൂട്യൂബേഴ്‌സിന്റെ ഇത്തരം പെരുമാറ്റത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ വന്ന വീഡിയോകളിൽ പൊങ്കാല കലമോ മറ്റ് വിശേഷങ്ങളോ ഇല്ലെന്നും, ലിച്ചി തിരിയുന്നതും ചെരിയുന്നതും മാത്രം കവർ ചെയ്ത് ചില ഓൺലൈൻ മീഡിയാസ് ഇട്ടിരിക്കുന്നുവെന്നും സായ് കൃഷ്ണ ചൂണ്ടിക്കാട്ടി.

"ലിച്ചിയെ മാത്രം ഫോക്കസ് ചെയ്തുകൊണ്ടായിരുന്നു ഇന്നലെ ചില ചാനലുകളുടെ ആറ്റുകാൽ പൊങ്കാല. ലിച്ചിയും വന്ന് മുതലാക്കിയിട്ടുണ്ട്. കാരണം അവർ ഒരു പുതിയ സാരി ബ്രാന്റ് ആരംഭിച്ചിട്ടുണ്ട്, അതിന്റെ പ്രമോഷനും പൊങ്കാലയ്ക്കിടെ അവർ ചെയ്തിട്ടുണ്ട്. ആ​​ദ്യമായി പൊങ്കാലയിടാൻ വന്ന ചില സെലിബ്രിറ്റികൾ ഉണ്ടായിരുന്നു. സ്ഥിരം പൊങ്കാല ഇടുന്നവരേയും കാണാൻ പറ്റി. പക്ഷെ ലിച്ചി എഫക്ട് വലുതായിരുന്നു. എല്ലാ ഓൺലൈൻ ചാനലുകളിലും ലിച്ചിയായിരുന്നു. പിന്നെ മറ്റൊരു കാര്യമുള്ളത് പല ഓൺലൈൻ ചാനലുകളേയും സെലിബ്രിറ്റികളിൽ ചിലർ തന്നെ വിളിച്ച് വരുത്തിയതാണെന്ന വിവരം കിട്ടി. ലിച്ചിയുടെ കേസിൽ കണ്ടന്റ് മിൽക്കിങാണ് നടന്നത്. ഇത് കൂടാതെ അവിടെ എത്തിയ സെലിബ്രിറ്റികളുടെ സാരി മാറി കിടക്കുന്ന ഭാ​ഗങ്ങൾ‌ മാത്രം ഷൂട്ട് ചെയ്ത് ആ സാഹചര്യം മുതലെടുത്ത് മീഡിയകൾ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പ്രതികരിക്കാൻ സെലിബ്രിറ്റീസിനും കഴിയില്ല. അങ്ങനൊരു സിറ്റുവേഷനിലാകും അവർ. മീഡിയാസിനെ വിളിച്ച് വരുത്തി തനിക്ക് ഒരു പ്രമോഷനായി കാര്യങ്ങൾ എടുത്തവരുണ്ട്. അസഹനീയമായ മറ്റൊന്ന് ഈ ഓൺലൈൻ മീഡിയകൾ ചോദിക്കുന്ന ചോദ്യങ്ങളാണ്." സായ് കൃഷ്ണ പറയുന്നു

‘ആളുകളുടെ സേഫ്റ്റിയും സെക്യൂരിറ്റിയും ഉറപ്പ് വരുത്തണം’

"എല്ലാ സെലിബ്രിറ്റീസിനേയും തിരഞ്ഞ് പിടിച്ച് വീഡിയോ എടുത്തിട്ടുണ്ട്. സൈഡ് തിരിഞ്ഞ് നിൽക്കുന്നതിന്റേയും കുനിയുന്നതിന്റെയും എല്ലാ വീഡിയോകളും പകർത്തിയിട്ടുമുണ്ട്. അതുപോലെ ചിപ്പിയെ കാണാനും സെൽഫി എടുക്കാനും മീഡിയയും ജനവും തടിച്ച് കൂടിയപ്പോൾ പൊ‌ങ്കാലയിടാൻ എത്തിയ മറ്റ് സ്ത്രീകൾ പ്രതികരിക്കുന്നതും കണ്ടു. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ നിവേദിത പൊ​ങ്കാ‌ലയിടുന്ന വീഡിയോ എടുക്കാൻ മീഡിയ വന്നപ്പോൾ ആ കുട്ടിക്ക് മാറത്ത് ഇടാനായി ഒരു തോർത്ത് അമ്മ കൊടുത്തു. ആ അമ്മ ചെയ്തത് കറക്ട് കാര്യമാണ്. അവർക്ക് അതിനുള്ള ബോധമുണ്ടായി. എങ്ങനെയാകും പിന്നീട് ഇത് മീഡിയയിൽ വരികയെന്ന് അമ്മ മനസിലാക്കിയിരിക്കുന്നു. ഇത്തരം ഓൺലൈൻ മീഡിയകളെ ഒരു ട്രേഡ് യൂണിയന്റെ കീഴിൽ കൊണ്ടുവന്ന് അവർക്ക് രജിസ്ട്രേഷൻ കൊടുത്ത് ഇത്തരം ഇവന്റ് നടക്കുന്ന സ്ഥലങ്ങളിലെ ആളുകളുടെ സേഫ്റ്റിയും സെക്യൂരിറ്റിയും ഉറപ്പ് വരുത്തണം. പലരുടേയ‍ും ഉദ്ദേശം നല്ലതല്ല." സായ് കൃഷ്ണ കൂട്ടിച്ചേർത്തു.

YouTube video player