സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രി എകെ ബാലനും നന്ദി അറിയിക്കുന്നു. സിനിമാ മേഖലയിലുള്ളവരെല്ലാം ഒരു കുടുംബം പോലെ കഴിയുന്നവരാണ്. അവര്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. ഇന്നോളം സിനിമയില്‍ നിന്ന് മാറിനില്‍ക്കാനും മറ്റ് മേച്ചിന്‍ പുറങ്ങള്‍ തേടി പോകാനും താന്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല.  

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലെ വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് മോഹൻലാലും സർക്കാരും. സിനിമാ മേഖലയിലെ ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്ന് മോഹൻലാൽ പറഞ്ഞു. അവാര്‍ഡുകള്‍ ലഭിക്കാത്തതുകൊണ്ട് ലഭിച്ചവരോട് അസൂയ തോന്നിയിട്ടില്ല. ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ തനിക്ക് അദ്ദേഹത്തോളം അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്നാണ് തോന്നിയത്. അതു തന്നെയാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്. തനിക്ക് അവരെ പോലെ അഭിനയിക്കാന്‍ സാധിക്കാത്തതിനാലാണ് അവാര്‍ഡ് ലഭിക്കാത്തതെന്ന് ഓര്‍ക്കാറുണ്ട്. അത് അസൂയയല്ല, മറിച്ച് ആത്മ വിമര്‍ശനമാണ്. അത് ഇനിയും തുടരും.

അവാര്‍ഡ് സ്വന്തമാക്കിയ ഇന്ദ്രന്‍സിനെ ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ച നടി പാര്‍വതിക്കും മറ്റ് കലാകാരങ്ങള്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍ ഞാന്‍ അറിയിക്കുകയാണ്.സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രി എകെ ബാലനും നന്ദി അറിയിക്കുന്നു. സിനിമാ മേഖലയിലുള്ളവരെല്ലാം ഒരു കുടുംബം പോലെ കഴിയുന്നവരാണ്.

അവര്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല.നമ്മളെല്ലാവരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഒരു കുടുംബം പോലെയാണ് നമ്മള്‍. അതുകൊണ്ടു തന്നെ ചടങ്ങിന് വരുമ്പോള്‍ മുഖ്യാതിഥിയാണെന്ന് തോന്നിയിട്ടില്ല. ഷൂട്ടിങ് ഇല്ലാത്ത സമയത്തെ ഒരു ഒത്തുകൂടലായി മാത്രമെ ഇതിനെ കാണുന്നുള്ളൂ. ഇന്നോളം സിനിമയില്‍ നിന്ന് മാറിനില്‍ക്കാനും മറ്റ് മേച്ചിന്‍ പുറങ്ങള്‍ തേടി പോകാനും താന്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. എത്രനാള്‍ തനിക്ക് തുടരാന്‍ സാധിക്കുമെന്ന് അറിയില്ലെങ്കിലും ഉള്ളതുവരെ നിങ്ങള്‍ക്കിടയിലും സിനിമയിലും തനിക്കും ഒരു സ്ഥാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെ ചൊല്ലി സിനിമാ മേഖലയിലുള്ള ചിലര്‍ രംഗത്തെത്തിയിരുന്നു. അവാര്‍ഡ് നേടിയവര്‍ക്കൊപ്പം മത്സരിച്ച് പരാജയപ്പെട്ട ഒരാളെ അത് വിതരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. അതേസമയം തന്നെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ"യുടെ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാലിന്‍റെ നിലാപടും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാമാണ് മോഹന്‍ലാല്‍ തന്‍റെ പ്രസംഗത്തില്‍ മറുപടി നല്‍കിയത്.

അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയെ ക്ഷണിക്കുന്ന കീഴ്വഴക്കം നേരത്തെയുണ്ടെന്ന് അധ്യക്ഷനായ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. രാജ്യത്തെ മുന്‍നിര അഭിനയ പ്രതിഭ എന്ന നിലയിലാണ് ലാലിലെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. നിശാഗന്ധി ഓഡിറ്റോറയത്തില്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ 43പേര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. എം കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. അവാര്‍ഡ് ദാനത്തിനു ശേഷം നിശ്ചയിച്ചിരുന്ന കലാപരിപാടികളും കലൈഞ്ജറോടുളള ആദര സൂചകമായി വേണ്ടെന്നു വച്ചു.