ഓസ്‍കർ അവാര്‍ഡ് പ്രഖ്യാപനം നാളെ
ഓസ്‍കർ അവാര്‍ഡ് പ്രഖ്യാപനം നാളെ
ഓസ്‍കർ നിശയ്‍ക്കൊരുങ്ങി ഹോളിവുഡ്. ഇന്ത്യൻ സമയം നാളെ രാവിലെ ആറ് മണിയോടെ ചടങ്ങ് തുടങ്ങും. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബിൽ ബോർഡ്സും ഡൺകിർക്കും തമ്മിലാണ് പ്രധാന മത്സരം.
അദ്ഭുതജീവിയോട് മൂകയായ സ്‍ത്രീക്ക് തോന്നുന്ന പ്രണയമാണ് ദ ഷേപ്പ് ഓഫ് വാട്ടറിന്റെ പ്രമേയം. 13 നോമിനേഷനുകളുമായി സാധ്യതാപട്ടികയിൽ മുന്നിൽ.. എന്നാൽ ബാഫ്റ്റയും ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ത്രി ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ലിംഗ് മിസൗറി ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. മകളെ പീഡിപ്പിച്ചു കൊന്നവരെ കണ്ടെത്താനുള്ള ഒരമ്മയുടെ പോരാട്ടമാണ് ചിത്രം പറയുന്നത്. ഓസ്‍കർ വേദിയിലെത്തുന്നത് ഏഴ് നോമിനേഷനുകളുമായി.
രണ്ടാംലോക മഹായുദ്ധകാലത്തെ ആണ് ക്രിസ്റ്റഫർ നോളന്റെ ഡൻകർക്ക് അടയാളപ്പെടുത്തിയത്. കിട്ടിയത് എട്ട് നോമിനേഷനുകൾ.
കോൾ മി ബൈ യുവർ നെയിം, ഡാർക്കസ്റ്റ് അവർ, ഗെറ്റ് ഔട്ട്, ലേഡി ബേർഡ്, ഫാൻറം ത്രെഡ്, ദ പോസ്റ്റ് എന്നിവയും മികച്ച ചിത്രമാകാൻ മത്സരിക്കുന്നു.
ഗാരി ഓൾഡ്‍മാനും, ഫ്രാൻസിസ് മക്ഡോർമണ്ടും മികച്ച താരങ്ങൾക്കുള്ള പോരാട്ടത്തിൽ മുന്നിലുണ്ട്. ഇരുപത്തിയൊന്നാം നോമിനേഷൻ എന്ന റെക്കോർഡുമായി മെറിൽ സ്ട്രീപ്പും നടിമാരുടെ പട്ടികയിലുണ്ട്.
സംവിധാനമികവിനുള്ള ഓസ്‍കർ സ്വന്തമാക്കാൻ ക്രിസ്റ്റഫർ നോളൻ അടക്കമുള്ള വമ്പൻമാർക്കൊപ്പം 34കാരി ഗ്രേയ്റ്റ ഗെർവിഗും മത്സരിക്കുന്നു. അവതാരകന്റെ റോളിൽ ജിമ്മി കിമ്മലിന് രണ്ടാമൂഴമാണ്. അവാർഡ് മാറി പ്രഖ്യാപിച്ച മുൻവർഷത്തെ പിഴവ് ആവർത്തിക്കാതിരിക്കാൻ അക്കാദമി കൂടുതൽ മുൻകരുതൽ എടുത്തിട്ടുണ്ട്. സിനിമാമേഖലയിലെ ചൂഷണത്തിനെതിരായ പ്രതിഷേധം ഡോൾബി തീയറ്ററിൽ കണ്ടേക്കാം. ഇന്ത്യൻ സാന്നിധ്യമായി ഓസ്‍കർ വേദിയിൽ എ ആർ റഹ്മാന്റെ സംഗീതവിരുന്നും പ്രതീക്ഷിക്കാം.