ദില്ലി: ഇന്ത്യന്‍ ഓസ്കാര്‍ നോമിനേറ്റ് ചിത്രമായിരുന്ന പീപ്പ്‌ലി ലൈവിന്‍റെ സംവിധായകന്‍ മുഹമ്മദ് ഫാറൂഖി ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഓഗസ്റ്റ് രണ്ടിന് ശിക്ഷ വിധിക്കും. കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന 35കാരിയായ അമേരിക്കന്‍ യുവതിയെ ഫാറൂഖി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 

2015ലാണ് കേസിനാസ്പദമായ സംഭവം നടത്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് ദക്ഷിണ ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറിലെ വസതിയില്‍ വച്ച് ഫാറൂഖി യുവതിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഗവേഷണത്തിനായാണ് യുവതി ഇന്ത്യയില്‍ എത്തിയത്. 

കഴിഞ്ഞ ജൂണ്‍ 19ന് നയതന്ത്ര പ്രതിനിധികള്‍ മുഖേന ഡല്‍ഹി പോലീസിനെ സമീപിക്കുകയും ഇന്ത്യയില്‍ മടങ്ങി എത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഫാറൂഖി, മദ്യലഹരിയില്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.