സൂപ്പര്‍താരമാകാനല്ല മികച്ച നടനാകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് എന്നും പറയാറുള്ള നടനാണ് പൃഥ്വിരാജ്. സിനിമയുടെ മികവിനായി ടീമായി പരിശ്രമിക്കാന്‍ സന്നദ്ധത കാട്ടുകയും ചെയ്യുന്ന നടന്‍. ഒപ്പമുള്ളവരെ അഭിനന്ദിക്കാനും പൃഥ്വിരാജ് മടികാട്ടാറില്ല. ഇവിടെ പറയുന്നത് മറ്റൊരു കാര്യമാണ്. നിര്‍മ്മാതാവിനെ ബുദ്ധിമുട്ടിക്കാന്‍ തയ്യാറാകാത്ത പൃഥ്വിരാജിനെ കുറിച്ചാണ് പറയുന്നത്. അത് അറിയാന്‍ സിനിമാ പിആര്‍ഒ ദിനേശിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കുക.


സ്ഥലം എറണാക്കുളം മെഡിക്കല്‍ കോളേജ്.അവിടെ ഒരു യുവ സൂപ്പര്‍ താര ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്. മുമ്പിലുള്ള ഗ്രൗണ്ടില്‍ ഒരു വേദി ഒരുക്കീട്ടുണ്ട്.അത് ചിത്രത്തിന്‍റെ സെറ്റായിരുന്നില്ല.കോളേജുമായി ബന്ധപ്പെട്ട നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഉല്‍ഘാടന ചടങ്ങിനുള്ള ഒറിജിനല്‍ വേദിയായിരുന്നു അത്. ഉല്‍ഘാടകന്‍ ഈ ചിത്രത്തിലെ യുവ സൂപ്പര്‍ താരമാണ്.
പൊരിഞ്ഞ വെയിലത്ത് നില്‍ക്കുന്ന വലിയ ആള്‍ക്കൂട്ടത്തെ സാക്ഷി നിര്‍ത്തി യുവ നടന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
ശേഷം ബന്ധപ്പെട്ട പ്രമുഖ ഭാരവാഹി തന്‍റെ പ്രസംഗത്തില്‍, ഇത്രയേറെ തിരക്കുകള്‍
ഉണ്ടായിട്ടും ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്ത
യുവതാരത്തിന് ഭംഗി വാക്കുകളാല്‍ വീണ്ടും
വീണ്ടും നന്ദി പറഞ്ഞു.
" ഈ നന്ദിക്ക് ഞാന്‍ അര്‍ഹനല്ല. ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവിനാണ് നന്ദി പറയേണ്ടത്. എന്‍റെയീ ദിവസം അദ്ദേഹത്തിന്
കൊടുത്തിട്ടുള്ളതാണ്.അദ്ദേഹം സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ വരില്ലായിരുന്നു"
യുവ നടന്‍റെ മറുപടി പ്രസംഗത്തിലെ ഈ വാക്കുകള്‍ കേട്ട് എന്‍റെ കണ്ണുകള്‍ നനഞ്ഞു.
ആ ആള്‍ക്കൂട്ടത്തിനിടയില്‍ ആരുമറിയാതെ
ആ നിര്‍മ്മാതാവും ഉണ്ടായിരുന്നു.
അവസരം കിട്ടുമ്പോളൊക്കെ നിര്‍മ്മാതാക്കളെ
കളിയാക്കാനും കുറ്റം പറയാനും അവഗണിക്കാനും ശീലമുള്ള ഈ രംഗത്ത് ആദ്യമായി കേട്ട ഈ വാക്കുകളുടെ ഉടമസ്ഥന്‍റെ
ആ വിശാല മനസ്സിനെ മനസ്സാ നമിച്ചു.
സത്യത്തില്‍ മറ്റുള്ളവര്‍ ഉള്ളതിനാലാണ് നമ്മുക്ക്
ജീവനും ജീവിതവും ഉണ്ടാകുന്നത്.
ഈ കഥയില്‍ പേര് വെളിപ്പെടുത്താം അല്ലേ?
ഒരു ചെയിഞ്ച് ആയിക്കോട്ടെ....
നടന്‍ പൃഥ്വിരാജ്!
നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍.