സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടമെന്ന വിലയിരുത്തലിലാണ് നീക്കം. ബദൽ റിപ്പോർട്ട് സർക്കാർ തന്നെ കേന്ദ്രത്തിനു നൽകാനാണ് ആലോചന
തിരുവനന്തപുരം: ഇ ശ്രീധരന്റെ അതിവേഗ റെയിൽ പാതയെ ഗൗരവമായെടുത്ത് യുഡിഎഫ് സംസ്ഥാന സർക്കാർ. യുഡിഎഫിലും മന്ത്രിസഭയിലും ഉടൻ ചർച്ച ചെയ്യും. സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടമെന്ന വിലയിരുത്തലിലാണ് നീക്കം. ബദൽ റിപ്പോർട്ട് സർക്കാർ തന്നെ കേന്ദ്രത്തിനു നൽകാനാണ് ആലോചന. സർക്കാർ പിന്തുണ വന്നാൽ കേന്ദ്രാനുമതി എളുപ്പമാകുമെന്ന് ഡിഎംആർസി വിലയിരുത്തൽ. ഇടതുസർക്കാരിൻറെ മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ് കയ്യടി നേടിയ യുഡിഎഫ് സർക്കാർ തുടക്കത്തിൽ ഒരു കാര്യം സമ്മതിക്കുകയാണ് സംസ്ഥാനത്ത് ഒരു അതിവേഗ റെയൽ ഇടനാഴി വേണം.
65000 കോടിയാണ് സിൽവർലൈനിനായി ചെലവെന്ന് മുൻ സർക്കാർ പറഞ്ഞതെങ്കിൽ ഒരുലക്ഷം കോടി വരെ ചെലവിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ മൂന്നേകാൽ മണിക്കൂർ കൊണ്ടെത്തുന്ന പുതിയ പാതയുടെ ആശയം സതീശൻ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുകയാണ്. നിലവിലെ റെയിൽ പാത വളവ് നിവർത്തിയും, വേഗം കൂട്ടിയും ബദലാകാമെന്ന ന്യായങ്ങൾ ഈ സർക്കാരും തള്ളുന്നു എന്നത് വ്യക്തമാണ്.
ഇ ശ്രീധരൻ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതോടെ വീണ്ടും അതിവേഗ റെയിൽ പാതയ്ക്കായുള്ള നീക്കങ്ങൾക്ക് വേഗമേറിയിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് ഓടി എത്താവുന്ന പാതയാണ് ഇപ്പോൾ പരിഗണനയിലുള്ളത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടാകും പാത വരിക. പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയുമാകും നിർമ്മിക്കുക. മണിക്കൂറില്‍ 200 കിലോമീറ്ററാകും പരമാവധി വേഗം. ഇപ്പോൾ പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ് 86,000 കോടി രൂപയാണ്.


