സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗ വേട്ട കേസില്‍ ജോഥ്പൂര്‍ ജയിലില്‍ ആയതോടെ ഒരു രസകരമായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

ദില്ലി: സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗ വേട്ട കേസില്‍ ജോഥ്പൂര്‍ ജയിലില്‍ ആയതോടെ ഒരു രസകരമായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബോഡിഗാര്‍ഡ് സിനിമയിലെ ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടു പേരും ജയിലില്‍ ആയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ കണ്ടെത്തിയത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ രണ്ടു ദിവസമായി സല്‍മാന്‍ഖാന്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലില്‍ കിടക്കുമ്പോള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കിടന്നത്. രണ്ടുപേരും സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡിലെ നായകന്മാരും. 2010 ല്‍ പുറത്തുവന്ന സിനിമയുടെ മലയാളം പതിപ്പില്‍ ദിലീപും നയന്‍താരയുമായിരുന്നു പ്രധാന താരങ്ങള്‍. ഇത് സംബന്ധിച്ച ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

ഫോണ്‍കോള്‍ ശബ്ദത്തെ പ്രണയിക്കുന്ന നയന്‍താരയുടെ ബോഡിഗാര്‍ഡായ വിജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചപ്പോള്‍ പിറ്റേ വര്‍ഷം പുറത്തുവന്ന ഇതിന്റെ ഹിന്ദി ചിത്രത്തില്‍ ലവ്‌ലി സിംഗ് എന്ന കഥാപാത്രമായിട്ടാണ് സല്‍മാന്‍ എത്തിയത്. കരീനാകപൂറായിരുന്നു ചിത്രത്തിലെ നായിക. രണ്ടു ചിത്രങ്ങളും ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷനാണ് നേടിയതും.