കൃഷ്ണമൃഗ വേട്ട: സല്‍മാന്‍ ഖാന് ജാമ്യം
-
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം.
-
ജോധ്പൂര്‍ സെഷന്‍സ് കോടതിയുടെ ജാമ്യം അനുവദിച്ചത്
ദില്ലി: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. കൂടാതെ 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും. സല്‍മാന്‍ ഖാന്‍ ഇന്ന് തന്നെ ജയില്‍ മോചിതനാകും. അതേസമയം, അപ്പീല്‍ നല്‍കുമെന്ന് ബിഷ്ണോയ് സമുദായം അറിയിച്ചു.
സൽമാനടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ. 1998 സെപ്റ്റംബർ 26ന് ജോദ്പൂരിലെ ഭവാദിൽ വച്ചും 28ന് ഗോദാഫാമിൽ വച്ചുമാണ് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു.
അതേസമയം, കേസ് പരിഗണിക്കുന്ന സെഷൻകോടതി ജഡ്ജി രവീന്ദ്രകുമാര്‍ ജോഷിയെ സ്ഥലം മാറ്റി. രവീന്ദ്രകുമാര്‍ ജോഷിയടക്കം രാജസ്ഥാനിലെ 87 പേര്‍ക്കാണ് സ്ഥലം മാറ്റം. സ്വഭാവിക നടപടി മാത്രമാണെന്നാണ് വിശദീകരണം. രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15 ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റം. ഇത്തവണ സ്ഥലം മാറ്റം നേരത്തേയാണ്.