'വലിയ വിതരണക്കാര്‍ക്ക് മികച്ച സ്‌ക്രീനുകള്‍ ലഭിക്കുമ്പോള്‍ എച്ചരിക്കൈ പോലുള്ള സിനിമകള്‍ക്ക് അത് ലഭിക്കാറില്ല. ഇവിടെ പരാജയപ്പെടുന്നത് എച്ചരിക്കൈ പോലെ സത്യസന്ധമായ ഒരു ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മാത്രമാണ്.'

പറയുന്ന പണം നല്‍കാത്തപക്ഷം തമിഴ് സിനിമകള്‍ക്ക് നെഗറ്റീവ് നിരൂപണങ്ങള്‍ നല്‍കി തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി വരലക്ഷ്മി ശരത്കുമാര്‍. നവാഗതനായ സര്‍ജുന്‍ കെ എമ്മിന്റെ സംവിധാനത്തില്‍ താന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച എച്ചരിക്കൈ എന്ന ചിത്രത്തിന് ലഭിക്കുന്ന മോശം നിരൂപണങ്ങളെച്ചൂണ്ടിയാണ് വരലക്ഷ്മിയുടെ ആരോപണം. ചെറിയ ചിത്രങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ഇത്തരം നിരൂപകര്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കാതെ സിനിമ കണ്ട് വിലയിരുത്തണമെന്നും വരലക്ഷ്മി പ്രേക്ഷകരോട് അഭ്യര്‍ഥിച്ചു. ട്വിറ്റര്‍ വഴി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് വരലക്ഷ്മിയുടെ അഭ്യര്‍ഥന.


'എച്ചരിക്കൈ മോശമെന്ന് ചിലര്‍ പറയുന്നത് ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍'

"ആദ്യമായി പ്രേക്ഷകരോടാണ് നന്ദി പറയാനുള്ളത്, എച്ചരിക്കൈ പോലുള്ള ഒരു ചെറിയ ചിത്രത്തെ പിന്തുണയ്ക്കുന്നതിന്. തീയേറ്ററില്‍ പോയി കണ്ടതിനും പോസിറ്റീവ് ആയി പ്രതികരിച്ചതിനും നന്ദി. ഒരു വലിയ താരമോ പ്രശസ്തിയുള്ള ഒരു മ്യൂസിക് ഡയറക്ടറോ ഉയര്‍ന്ന മുതല്‍മുടക്കോ ഉണ്ടായിരുന്നെങ്കില്‍ ഈ സിനിമ അര്‍ഹിച്ചിരുന്ന പബ്ലിസിറ്റി ലഭിക്കുകയും വിജയമാവുകയും ചെയ്‌തേനെ. പക്ഷേ എച്ചരിക്കൈ അങ്ങനെയുള്ള ഒരു സിനിമയായിരുന്നില്ല. തങ്ങളുടെ ജോലി നന്നായി ചെയ്ത, സത്യസന്ധമായി അഭിപ്രായം പറഞ്ഞ അപൂര്‍വ്വം നിരൂപകര്‍ ഉണ്ട്. അവര്‍ക്കും നന്ദി.

എന്നാല്‍ പെയ്ഡ് റിവ്യൂസ് എന്നൊരു കാര്യത്തെക്കുറിച്ച് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അവര്‍ നെഗറ്റീവ് നിരൂപണങ്ങള്‍ എഴുതും. പിന്നെ, ചില താരങ്ങളുടെ സിനിമകള്‍ മാത്രം മികച്ചതാണെന്ന് പറയുന്നവരും അക്കൂട്ടത്തിലുണ്ട്. മറ്റ് താരങ്ങളുടെ സിനിമകളെ ആക്രമിക്കുമ്പോള്‍ അവര്‍ മോശമാണെന്നാണ് ഈ നിരൂപകര്‍ പറയുക. അല്ലാതെ യഥാര്‍ഥത്തിലുള്ള നിരൂപണമല്ല നടക്കുക. എച്ചരിക്കൈയിലെ എന്റെ അഭിനയത്തെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ചാണെങ്കില്‍ ഒന്നര വര്‍ഷം മുന്‍പ് ചിത്രീകരിച്ച സിനിമയാണത്. എന്റെ വഴിയില്‍ ഇപ്പോഴും ഞാന്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയാന്‍ എനിക്ക് മടിയൊന്നുമില്ല.

Scroll to load tweet…

വലിയ വിതരണക്കാര്‍ക്ക് മികച്ച സ്‌ക്രീനുകള്‍ ലഭിക്കുമ്പോള്‍ എച്ചരിക്കൈ പോലുള്ള സിനിമകള്‍ക്ക് അത് ലഭിക്കാറില്ല. ഇവിടെ പരാജയപ്പെടുന്നത് എച്ചരിക്കൈ പോലെ സത്യസന്ധമായ ഒരു ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മാത്രമാണ്. സിനിമയെ ഈ നെഗറ്റീവ് പബ്ലിസിറ്റി ബാധിക്കരുത് എന്നതിനാല്‍ മാത്രമാണ് ഇതെഴുതുന്നത്. നിരൂപണങ്ങളെ മുഖവിലയ്ക്ക് എടുക്കരുതെന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. പകരം തീയേറ്ററുകളില്‍ പോയി കണ്ട് നിങ്ങള്‍തന്നെ വിലയിരുത്തൂ. നിങ്ങള്‍ക്ക് മാത്രമാണ് സിനിമയെ രക്ഷിക്കാനാവുക."

വരലക്ഷ്മി ശരത്കുമാര്‍

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ വരലക്ഷ്മിക്കൊപ്പം സത്യരാജും കിഷോറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുട്യൂബില്‍ തരംഗം തീര്‍ത്ത ലക്ഷ്മി, മാ എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍.