തമിഴ് സിനിമതാരം വടിവേലുവിന് തമിഴ് സിനിമ രംഗത്ത് വിലക്ക് വിലക്കിന് പുറമേ എട്ടുകോടി പിഴയും തമിഴിലെ പ്രമുഖനായ ഹാസ്യ താരത്തിന് കിട്ടിയിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

ചെന്നൈ: തമിഴ് സിനിമതാരം വടിവേലുവിന് തമിഴ് സിനിമ രംഗത്ത് വിലക്ക്. വിലക്കിന് പുറമേ എട്ടുകോടി പിഴയും തമിഴിലെ പ്രമുഖനായ ഹാസ്യ താരത്തിന് കിട്ടിയിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഇംസൈ അരസന്‍ 24-ാം പുലികേശി' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം മുടങ്ങിയത് അടക്കമുള്ള വിഷയങ്ങളുടെ പേരിലാണ് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ വടിവേലുവിന് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഈ പടത്തിന്‍റെ നിര്‍മ്മാതാവ് സംവിധായകന്‍ ഷങ്കര്‍ വടിവേലുവിനെതിരെ രംഗത്ത് എത്തിയിരുന്നു. ഷൂട്ടിങുമായി സഹകരിക്കുന്നില്ലെന്നും, പ്രതിഫലം കൂട്ടി ചോദിച്ചെന്നും, ജൂനിയര്‍ താരങ്ങളുമായി സഹകരിക്കുന്നില്ലെന്നുമൊക്കെയുളള ആരോപണങ്ങള്‍ വന്നു.

 എന്നാല്‍ തന്‍റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് വടിവേലു പ്രതികരിച്ചു. ഈ പ്രശ്‌നം നടികര്‍ സംഘത്തിന്റെ മുന്നിലെത്തിയിരുന്നു. വടിവേലു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സംഘടന പറഞ്ഞു. എന്നാല്‍ ആരോഗ്യപരവും, സാമ്പത്തികമായ അഭപ്രായ വ്യത്യാസവും കാരണം ഈ ചിത്രത്തില്‍ തുടര്‍ന്നഭിനയിക്കില്ലെന്ന നിലപാടിലാണ് വടിവേലു. 

ഇതോടെ പടത്തിന്‍റെ സംവിധായകന്‍ ചിമ്പുദേവനും, ഷങ്കറും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലും പരാതിയെത്തി. 9കോടി രൂപ ഇതുവരെ നിര്‍മ്മാതാക്കള്‍ മുടക്കി കഴിഞ്ഞു. പടം മുടങ്ങിയാല്‍ അതു വലിയ ബാധ്യതയാകുമെന്ന് ഇവര്‍ പറഞ്ഞു. 8 കോടി രൂപ വടിവേലു നഷ്ട പരിഹാരമായി നല്‍കേണ്ടി വരുമെന്നും സൂചനയുണ്ട്. ഇതോടെ സംഘടനകള്‍ വടിവേലുവിന് പരസ്യ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി അപ്രഖ്യാപിത വിലക്ക് തുടങ്ങി കഴിഞ്ഞു.