വിവിധ ഭാഷകളിലെ ചിത്രങ്ങൾ കാണാൻ വൻതോതിലുള്ള പ്രേക്ഷക പങ്കാളിത്തത്തോടെ മേള മുന്നേറുന്നു. സിനിമാസ്വാദകർക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നു.
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള തലസ്ഥാന നഗരിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പല നാടുകളിൽ നിന്നും ഡെലിഗേറ്റുകൾ സിനിമ കാണാനായി ആർത്തിയോടെ എത്തുകയാണ്. പല ഭാഷകളിൽ നിന്നും പല സംസ്കാരങ്ങളിൽ നിന്നുമുള്ള സിനിമകൾ പല വേദികളിലായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചാം ദിവസമായ ഇന്ന് എക്സംഷൻ സെർട്ടിഫിക്കറ്റ് കിട്ടാത്ത ഷോ റദ്ധാക്കപ്പെട്ട സിനിമകളെ കുറിച്ചുള്ള ചർച്ചകളായിരുന്നു ഡെലിഗേറ്റുകൾക്കിടയിലെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് സിനിമകളുടെ പ്രദർശനമായിരുന്നു മുടങ്ങിയത്. ബാറ്റിൽഷിപ്പ് പോട്ടംപ്കിൻ അടക്കം 19 സിനിമകളാണ് പ്രദർശനാനുമതി ലഭിക്കാതെ വന്നതോടെ പ്രതിസന്ധിയിലായത്. അതിൽ തന്നെ ഏറ്റവും എടുത്ത് പറയേണ്ട കാര്യം പലസ്തീൻ പാക്കേജിലെ മൂന്ന് സിനിമകളുടെ പ്രദർശനത്തിനും അനുമതി ലഭിച്ചിരുന്നില്ല. ഇതേത്തടുർന്ന് പ്രധാനവേദിയായ ടാഗോർ തിയേറ്ററിന്റെ പരിസരത്ത് ഡെലിഗേറ്റുകളുടെ പ്രതിഷേധവും ഉയർന്നു വന്നിരുന്നു. സിനിമകളുടെ പ്രദർശനം തടഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യത്തിനും കലയുടെ സ്വാതന്ത്ര്യത്തിനുമെതിരായ നടപടിയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഫെസ്റ്റിവൽ വേദികളിൽ സിനിമാപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പെടുന്ന വിഭാഗങ്ങൾ പ്രതിഷേധമുയർത്തർത്തിയിരുന്നു. യൂണിയൻ ഗവണ്മെന്റ് അനുമതി നൽകാത്ത എല്ലാ സിനിമകളായും മേളയിൽ പ്രദർശിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സിനിമ പ്രേമികൾക്കൊപ്പം തന്നെ രാഷ്ട്രീയമായി ചിന്തിക്കുന്ന ഒരു സമൂഹത്തിന് ഒന്നടങ്കം പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. ഭരണകൂട സെൻസർഷിപ്പിനെതിരെയുള്ള, സാംസ്കാരിക ഫാസിസത്തിനെതിരെയുള്ള ചെറുത്ത്നിൽപ്പ് കൂടിയായിരുന്നു അത്. വരും ദിവസങ്ങൾ അനുമതി നിഷേധിക്കപ്പെട്ട പാട്ടത്തൊന്പത് ചിത്രങ്ങളും കാണാം എന്ന പ്രതീക്ഷയിലാണ് ഡെലിഗേറ്റുകൾ.
വിവിധ ഭാഷകളിൽ നിന്നുള്ള 72 സിനിമകളാണ് ഇന്ന് പ്രദർശനത്തിനെത്തിയത്. ഇന്തോനേഷ്യൻ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക് ഓഫ് സിജിൻ & ഇല്ലിയിൻ' ആണ് പാതിരാ സിനിമയായി നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്നത്. സമകാലിക ലോക സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വിഖ്യാത സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ 'ലെറ്റർ ടു ആൻ എയ്ഞ്ചൽ', ഋത്വിക് ഘട്ടക്കിന്റെ വിഖ്യാത ചിത്രം 'തിതാഷ് ഏക് തി നദീർ നാം', ഈ വർഷത്തെ ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവായ അബ്‌ദ്റഹ്മാനെ സിസാക്കൊയുടെ 'ബമാകോ', 'ലൈഫ് ഓൺ എർത്ത്' എന്നീ സിനിമകൾ ഇന്നത്തെ പ്രദർശനത്തിലെ ശര്ദ്ധേയ ചിത്രങ്ങളായിരുന്നു. കൂടാതെ മലയാളത്തിൽ നിന്ന് രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭമായ പെണ്ണും പൊറാട്ടും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദര്ശനത്തിയിരുന്നു. ഗോവയിലെ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് ഐഎഫ്എഫ്കെയിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ലഭിക്കുന്നത്. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറിൽ ഒരുക്കിയ ചിത്രത്തിൽ, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്. അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന രണ്ട് മലയാള ചിത്രങ്ങളായ ഉണ്ണികൃഷ്ണൻ ആവളയുടെ തന്തപ്പേരിനും, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഡോ ബിജു സംവിധാനം ചെയ്ത പപ്പ ബുക്കയും മികച്ച പ്രതികരണങ്ങൾ നേടുന്നുണ്ട് വേൾഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ജനപിന്തുണകൊണ്ട് എല്ലാകാലത്തും ഐഎഫ്എഫ്കെ ഞെട്ടിക്കാറുണ്ട്, ഇപ്പോൾ അതിന്റെ മുപ്പതാം പതിപ്പിലെത്തി നിൽക്കുമ്പോൾ പല തലമുറകളിലുള്ള സിനിമാപ്രേമികളാണ് വിവിധ വേദികളിലേക്ക് സിനിമ കാണാനായി ഓടിയെത്തുന്നത്. സീറ്റ് ഒഴിവില്ലെങ്കിൽ നിലത്തിരുന്ന് സിനിമ കാണാനും പ്രേക്ഷകർ തയ്യാറാവുന്നുണ്ട് എന്നതാണ് ഐഎഫ്എഫ്കെയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ജിയോ ബേബി സംവിധാനം ചെയ്ത് ദിവ്യ പ്രഭ, ജിയോ ബേബി, ജിത്തു പുത്തഞ്ചേരി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'എബ്ബ്' എന്ന ചിത്രം കാണാൻ കലാഭവനിൽ നിലത്തിരുന്ന് കാണാനും പ്രേക്ഷകർ തയ്യാറായി എന്നുള്ളത് പ്രേക്ഷകരുടെ സിനിമാ സാക്ഷരതയുടെ കൂടി ഭാഗമായ കാര്യമാണ്.
രാത്രി വൈകിയും നിശാഗന്ധിയിൽ സിനിമ കാണാനുള്ള തിരക്കാണ്. സിറാത്തും, സെന്റിമെന്റൽ വാല്യൂവും, നോ അദർ ചോയ്‌സും, ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റും, ബുഗോണിയയും, ജോസും കാണാൻ പ്രേക്ഷകർ തിങ്ങികൂടുന്നു. പല ഭാഷകളിൽ, പല സംസാകാരങ്ങളിൽ, പല നിറങ്ങളിലുള്ള മനുഷ്യർ ഒരു വലിയ സ്‌ക്രീനിൽ കഥ പറയുമ്പോൾ ഓപ്പൺ എയർ തിയേറ്റർ ആയിരുന്നിട്ട് കൂടി നിശാഗന്ധിയിൽ സിനിമയുടെ ശബ്ദം മാത്രം ഉയർന്നുകേൾക്കുന്നു. കാണുന്ന സിനിമയുടെ ഭാഷ പ്രേക്ഷകന് ഒരു വലിയ കടമ്പയല്ല. സബ് ടൈറ്റിലുകൾ ഇല്ലെങ്കിൽ പോലും സിനിമ കാണാൻ അവർ തയ്യാറാണ്. സിനിമയുടെ കഥയറിയാനല്ല അവരാരും സിനിമയ്ക്ക് വരുന്നത്. സിനിമ എന്ന വികാരത്തെ അനുഭവിക്കാനാണ്. അത് ലോകത്തിന്റെ അതിർത്തികൾ മായ്ച്ചുകളയുന്നു.


