ബീജം സാനിറ്റൈസറായി ഉപയോഗിക്കാമെന്നും ശുദ്ധമാക്കിയ ബീജം ഭക്ഷ്യയോഗ്യമാക്കാമെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. ബീജം കുത്തിവച്ചാല്‍ കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടാമെന്നുമായിരുന്നു ഫിലിപ്പീന്‍സ് ഡോക്ടര്‍ അവകാശപ്പെട്ടത്

ബീജം കുത്തിവച്ചാല്‍ കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടാമെന്ന ഫിലിപ്പീന്‍സ് ഡോക്ടറുടെ അവകാശവാദം അശാസ്‌ത്രീയം. 2016ല്‍ നടന്ന പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് തന്‍റെ അവകാശവാദമെന്നായിരുന്നു ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന അനാക്ലെറ്റോ ബെല്ലേസാ മിലേഡസ് വീഡിയോയില്‍ പറയുന്നത്. യൂട്യൂബ് ഉള്‍പ്പെടുയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആയിരക്കണക്കിന് പേരാണ് അനാക്ലെറ്റോയുടെ വീഡിയോ കണ്ടത്. 

Add Asianetnews as a Preferred SourcegooglePreferred

അനാക്ലെറ്റോയുടെ വാദം തള്ളിയതിന് പുറമേ വീഡിയോയിലെ അവകാശവാദങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തി. ഏപ്രില്‍ 21നാണ് അനാക്ലെറ്റോ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ശുദ്ധമായ ബീജം കൊറോണ വൈറസിനെ തടയുമെന്നാണ് മൂന്ന് മിനിറ്റ് 22 സെക്കന്‍റ് വീഡിയോയില്‍ ഇയാള്‍ അവകാശപ്പെടുന്നത്. 

ബീജത്തില്‍ അടങ്ങിയിരിക്കുന്ന സ്പെര്‍മിന്‍ എന്ന അമിനോ ആസിഡ് അംശത്തിന് വൈറസിനെ ചെറുക്കാനാവും എന്ന് ഇയാള്‍ പറയുന്നു. വൈറസിനെ ചെറുക്കാന്‍ ബീജം ഉപയോഗിക്കേണ്ട രീതിയും ഇയാള്‍ വിവരിക്കുന്നുണ്ട്. പുരുഷന്മാരില്‍ നിന്നുള്ള ബീജം സാനിറ്റൈസറായി ഉപയോഗിക്കാമെന്നും ശുദ്ധമാക്കിയ ബീജം ഭക്ഷ്യയോഗ്യമാക്കാമെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. 2016ല്‍ ചിക്കന്‍ ഗുനിയയും സിക വൈറസും പൊട്ടിപ്പടര്‍ന്ന സമയത്ത് പ്രചരിച്ച അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ തന്നെയാണ് അനാക്ലെറ്റോയുടെ വാദങ്ങള്‍ക്ക് പിന്നുലുമുള്ളതെന്നാണ് ഈ വിഷയത്തേക്കുറിച്ച് പഠനം നടത്തിയ ഡോ. മാര്‍കോ വിഗ്നൂസി വ്യക്തമാക്കുന്നത് 

ബീജമുപയോഗിച്ച് കൊവിഡിനെ ഒന്നും ചെയ്യാന്‍ ഇല്ലെന്നും ഡോ. മാര്‍കോ വിശദമാക്കുന്നു. ബീജത്തില്‍ കാണപ്പെടുന്ന സ്പെര്‍മീനും സ്പെര്‍മിഡീനും ശരീരത്തിലെ എല്ലാ കോശങ്ങളിലും സാധാരണമായ കാണപ്പെടുന്ന ഘടകമാണെന്നും ഡോ. മാര്‍കോ പറയുന്നു. അതേസമയം, ബീജത്തിലുള്ള ഈ ഘടകങ്ങള്‍ വൈറസ് ബാധയെ പ്രോത്സാഹിപ്പിക്കുമെന്നാണ് മറ്റൊരു ആരോഗ്യ വിദഗ്ധനായ ഡോ. ബ്രിയാന്‍ മൌണ്‍സ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​