വിമാനത്തില്‍ വൃദ്ധനുമായി പൊരിഞ്ഞ തര്‍ക്കം, അടിയുടെ വക്കോളം, ഇടപെട്ട് എയര്‍ഹോസ്റ്റസ്; വീഡിയോയില്‍ ട്വിസ്റ്റ്
ഒരു മിനുറ്റും 34 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്വിറ്ററും ഫേസ്‌ബുക്കും ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്
![brawl inside flight video goes viral in social media but truth is different fact check jje brawl inside flight video goes viral in social media but truth is different fact check jje](https://static-ai.asianetnews.com/images/01hh941wpxczx7zkwsgrzyp4jd/brawl-inside-flight_363x203xt.jpg)
വിമാനത്തിനുള്ളില്‍ വച്ചുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഒരാള്‍ എഴുന്നേറ്റ് നിന്ന് വൃദ്ധനായ ഒരു മനുഷ്യനുമായി ഏറെ നേരം തര്‍ക്കിക്കുന്നതാണ് വീഡിയോയില്‍. എയര്‍ഹോസ്റ്റസ് ഇരുവരേയും തണുപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും വാക്‌പോര് നീളുകയാണ്. എന്നാല്‍ വൈറലായ ഈ വീഡിയോ എല്ലാവരും കരുതിയത് പോലെയുള്ള സംഭവമല്ല.
പ്രചാരണം
ഒരു മിനുറ്റും 34 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്വിറ്ററും ഫേസ്‌ബുക്കും ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഡിസംബര്‍ 1ന് ട്വീറ്റ് ചെയ്ത ഒരു വീഡിയോ ഇതിനകം 9 ലക്ഷത്തോളം പേര്‍ കണ്ടു. വിമാനത്തില്‍ മുന്നിലും പുറകിലുമുള്ള സീറ്റുകളിലിരിക്കുന്ന രണ്ട് പേര്‍ തര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിലൊരാള്‍ വൃദ്ധനാണ്. പ്രശ്‌നം പരിഹരിക്കാന്‍ വിമാനത്തിലെ ക്യാബിന്‍-ക്രൂ മെമ്പര്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം. സംഭവത്തില്‍ വൃദ്ധനൊപ്പം നില്‍ക്കുന്നുവെന്നും തര്‍ക്കിക്കുന്ന രണ്ടാമത്തെയാള്‍ കൂടുതല്‍ പക്വത കാണിക്കേണ്ടിയിരുന്നു എന്നും പറഞ്ഞാണ് പലരും ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
ഇത് യഥാര്‍ഥ സംഭവത്തിന്‍റെ വീഡിയോയല്ല എന്ന് പലരും ട്വീറ്റിന് താഴെ ചൂണ്ടിക്കാണിച്ചിരിക്കുന്നതാണ് ദൃശ്യത്തിന്‍റെ വസ്‌തുത പരിശോധിക്കാന്‍ പ്രേരിപ്പിച്ചത്. വീഡിയോയില്‍ കാണുന്ന എയര്‍ഹോസ്റ്റസിന്‍റെ കഴുത്തില്‍ ഫ്ലൈ ഹൈ ഇന്‍സ്റ്ററ്റ്യൂട്ട് എന്നെഴുതിയിട്ടുള്ള ടാഗ് കാണാം. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ കീവേഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയുടെ പൂര്‍ണരൂപം കണ്ടെത്താന്‍ സാധിച്ചു. Fly High Institute എന്ന യൂട്യൂബ് ചാനലില്‍ തന്നെയാണ് ദൃശ്യം അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഏവിയേഷന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനായി തയ്യാറാക്കിയ വീഡിയോയാണിത് എന്ന് മനസിലാക്കാം.
വീഡിയോയുടെ ഒറിജിനല്‍
നിഗമനം
വിമാനത്തിനുള്ളില്‍ വച്ച് വൃദ്ധനായ ഒരാളും മറ്റൊരാളും തമ്മില്‍ തര്‍ക്കം നടക്കുന്നതിന്‍റെ വീഡിയോ യഥാര്‍ഥ സംഭവത്തിന്‍റേതല്ല എന്നതാണ് വസ്‌തുത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം