ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷനിലെ ടെക്‌നീഷ്യനായ ദീപക് കുമാര്‍ ഉപ്രാരിയ എന്നയാള്‍ക്ക് 18 മാസമായി ശമ്പളം കിട്ടിയില്ല എന്ന് ബിബിസി ഹിന്ദിയാണ് റിപ്പോര്‍ട്ട് ചെയ്‌തത്

റാഞ്ചി: ശാസ്‌ത്രരംഗത്ത് അടുത്തിടെ രാജ്യം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് ചന്ദ്രയാന്‍-3 വിജയകരമായി വിക്ഷേപിച്ചത്. ചന്ദ്രന്‍റെ സൗത്ത് പോളില്‍ ലാന്‍ഡ് ചെയ്‌ത് ഐഎസ്‌ആര്‍ഒയുടെ വിക്രം ലാന്‍ഡര്‍ ചരിത്രമെഴുതുകയായിരുന്നു. ഇതിന്‍റെ ആഘോഷങ്ങള്‍ അവസാനിക്കും മുമ്പെത്തിയ ഒരു വാര്‍ത്ത ചന്ദ്രയാന്‍റെ ലോഞ്ച്‌പാഡ് നിര്‍മാണത്തില്‍ പങ്കാളിയായ ഒരു ജീവനക്കാരന് 18 മാസമായി ശമ്പളം കിട്ടിയില്ലെന്നതും അദേഹം ഇപ്പോള്‍ വഴിയോരത്ത് ഇഡ്‌ലി വിറ്റാണ് ജീവിക്കുന്നത് എന്നുമാണ്. എന്നാല്‍ ബിബിസി ഹിന്ദിയുടെ ഈ വാര്‍ത്ത തള്ളിക്കളഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി.

വാര്‍ത്ത

ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷനിലെ ടെക്‌നീഷ്യനായ ദീപക് കുമാര്‍ ഉപ്രാരിയ എന്നയാള്‍ക്ക് 18 മാസമായി ശമ്പളം കിട്ടിയില്ല എന്ന് ബിബിസി ഹിന്ദിയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇയാള്‍ റാഞ്ചിയിലെ പഴയ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഇഡ്‌‌ലി വിറ്റാണ് ജീവിതം തള്ളിനീക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചന്ദ്രയാന്‍ മൂന്നിന്‍റെ സ്ലൈഡിംഗ് ഡോറും ഫോള്‍ഡിംഗ് പ്ലാറ്റ്‌ഫോറും നിര്‍മ്മിച്ചത് ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷനാണെന്നും ഇവിടെ ജീവനക്കാരനായ ദീപക് കുമാറിന് 18 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നതായി ദേശീയ മാധ്യമമായ എന്‍ഡിടിവി പറയുന്നു. രാവിലെ ഇഡ്‌ലി വിറ്റ ശേഷം ഉച്ചകഴിഞ്ഞ് ഓഫീസിലേക്ക് പോകുന്ന ദീപക് കുമാര്‍ വൈകിട്ടും ഇഡ്‌ലി വിറ്റുകഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങുന്നത് എന്നും ബിബിസിയുടെ വാര്‍ത്തയിലുണ്ടായിരുന്നു. സ്വകാര്യ കമ്പനിയിലെ ജോലി രാജിവച്ചാണ് 2012ല്‍ ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷനില്‍ പ്രവേശിച്ചത് എന്ന് ദീപക് കുമാര്‍ ഉപ്രാരിയ ബിബിസി ഹിന്ദിയോട് പറഞ്ഞു. 

വസ്‌തുത- പിഐബി പറയുന്നത്

ബിബിസി ഹിന്ദിയുടെ തലക്കട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തു. ചന്ദ്രയാന്‍ മൂന്നിനായി ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ ഒരു ഉപകരണങ്ങളും നിര്‍മിച്ചിട്ടില്ല എന്നും ഐഎസ്ആര്‍ഒയ്ക്ക് 2003 മുതല്‍ 2010 വരെ മാത്രമാണ് സാങ്കേതിക സൗകര്യങ്ങള്‍ ഇവര്‍ ഒരുക്കിയിരുന്നത് എന്നും പിഐബി വിശദീകരിക്കുന്നു. അതേസമയം വാര്‍ത്തയില്‍ യാതൊരു തെറ്റിദ്ധരിപ്പിക്കലും നടത്തിയിട്ടില്ല എന്ന വാദവുമായി ബിസിസിഐ ഹിന്ദി രംഗത്തെത്തിയിട്ടുണ്ട്.

Scroll to load tweet…

Read more: 'നെഹ്‌റു കുടുംബത്തില്‍ നിന്നൊരു ഗായിക, പ്രിയങ്ക ഗാന്ധിയുടെ മകൾ ജോനിറ്റ ഗാന്ധിയുടെ മലയാള ഗാനം'- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം