നോര്‍ത്തേണ്‍ റെയില്‍വേയ്‌ക്ക് കീഴിലുള്ള ലക്നൗ ഡിവിഷനില്‍ എലിയെ പിടിക്കാന്‍ ചിലവഴിച്ച ഭീമന്‍ തുകയെ കുറിച്ച് വിവിധ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്

ലഖ്‌നൗ: ഒരു എലിയെ പിടിക്കാന്‍ നാല്‍പ്പത്തിയൊന്നായിരം രൂപയോ? ലഖ്‌നൗ ഡിവിഷനില്‍ ഒരു എലിയെ പിടിക്കാന്‍ 41000 രൂപ നോര്‍ത്തേണ്‍ റെയില്‍വേ ചിലവഴിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റാണെന്നും വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. അതേസമയം കോച്ചുകളില്‍ കീടനിയന്ത്രണത്തിനായി റെയില്‍വേ പണം ചിലവഴിക്കുന്നതായി പിഐബി സ്ഥിരീകരിച്ചു. 

പ്രചാരണം

നോര്‍ത്തേണ്‍ റെയില്‍വേയ്‌ക്ക് കീഴിലുള്ള ലക്നൗ ഡിവിഷനില്‍ എലിയെ പിടിക്കാന്‍ ചിലവഴിച്ച ഭീമന്‍ തുകയെ കുറിച്ച് വിവിധ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2020നും 2022നും ഇടയില്‍ 168 എലികളെ പിടിച്ചപ്പോള്‍ ചിലവായ തുക 69.5 ലക്ഷം എന്നായിരുന്നു കണക്ക്. അതായത് ഒരു എലിക്ക് ചിലവാക്കിയത് 41000 രൂപ എന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വാര്‍ത്തയ്‌ക്ക് പിന്നാലെ റെയില്‍വേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. മൂന്ന് വര്‍ഷം കൊണ്ട് 168 എലികളെ മാത്രമാണോ പിടിക്കാന്‍ സാധിച്ചത്, അതിനിത്രയും തുക ചിലവായോ എന്ന ചോദ്യവും ഉയര്‍ന്നു. റെയില്‍വേയുടെ ഫണ്ട് എലി കൊണ്ടുപോവുകയാണോ എന്ന് ചോദിച്ചവരുമുണ്ട്. 

വസ്‌തുത

എന്നാല്‍ ഈ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചത്. എന്തിനാണ് റെയില്‍വേ പണം ചിലവാക്കുന്നത് എന്ന് പിഐബി വിശദീകരിച്ചു. ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റുകളിലെ പാറ്റ, എലി, മൂട്ട, കൊതുക് തുടങ്ങിയ എല്ലാറ്റിനേയും മുക്തമാക്കാനും പിടിക്കാനുമാണ് റെയില്‍വേ പണ ചിലവഴിക്കുന്നത്. പ്രതിവർഷം ശരാശരി 25,000 കോച്ചുകളിൽ കീടനിയന്ത്രണം നടത്തേണ്ടതുണ്ട്. ഒരു കോച്ചിന് പ്രതിവര്‍ഷം ഏകദേശം 94 രൂപയെ ചിലവഴിക്കുന്നൂള്ളൂ എന്നും പിഐബി വിശദീകരിക്കുന്നു.

Scroll to load tweet…
Scroll to load tweet…

Read more: എല്ലാം തകര്‍ന്നടിയുന്ന കാഴ്‌ച; ഇത് മൊറോക്കന്‍ ഭൂകമ്പത്തിന്‍റെ ഭീതിജനകമായ ദൃശ്യങ്ങളോ- Fact Check