വീഡിയോയില്‍ ഒരാള്‍ യുവതിയുടെ മുഖത്തടിക്കുന്നതിന് കയ്യടിക്കുകയും ചെയ്യുന്നുണ്ട് ആളുകള്‍

ശാരീരിക വെല്ലുവിളി നേരിടുന്നയാള്‍ ഭക്ഷണം കൊണ്ടുവരുന്നതും അതൊരു യുവതി വലിച്ചെറിയുന്നതുമായ ഒരു റീല്‍സ് സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കാണാം. ആളുകളെ കണ്ണീരണിയിക്കുന്ന ഈ സംഭവം എവിടെയാണ് എന്ന് തിരക്കുകയാണ് വീഡിയോ കണ്ടവര്‍. വീഡിയോയില്‍ ഒരാള്‍ യുവതിയുടെ മുഖത്തടിക്കുന്നതിന് കയ്യടിക്കുകയും ചെയ്യുന്നുണ്ട് ആളുകള്‍. 

Add Asianetnews as a Preferred SourcegooglePreferred

പ്രചാരണം

View post on Instagram

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രത്യേക സ്‌കൂട്ടറില്‍ ഭക്ഷണപ്പൊതിയുമായി വരികയാണ് ഒരു ഡെലിവറി ബോയി. വാഹനത്തില്‍ നിന്നറങ്ങി ഭക്ഷണവുമായി നിലത്തുകൂടെ നിരങ്ങി അയാള്‍ വീടിന്‍റെ ഗെയിറ്റിന് അരികിലേക്ക് വരുന്നു. അവിടെ നിന്ന പെണ്‍കുട്ടി എന്നാല്‍ ആ ഭക്ഷണപ്പൊരി വാങ്ങാന്‍ കൂട്ടാക്കാതെ തര്‍ക്കിച്ച ശേഷം വലിച്ചെറിയുന്നു. അതേസമയം പിന്നീട് മധ്യവയസ്‌കനായ ഒരാള്‍ ഇത് കൈപ്പറ്റുകയും ആ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ശകാരിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നു. ഇതുകഴിഞ്ഞ് കീശയില്‍ നിന്ന് പണമെടുത്ത് ഡെലിവറി ബോയിക്ക് നല്‍കി ആശ്വസിപ്പിക്കുകയും ബാഗ് എടുത്ത് വണ്ടിയില്‍ വച്ച് യാത്രയാക്കുകയും ചെയ്യുന്നുണ്ട് അയാള്‍. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസമാണിത് എന്നുപറഞ്ഞാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഒരു അടി കൂടി കൊടുക്കണമായിരുന്നു എന്ന് പറയുന്നവരുമുണ്ട്. 

റീല്‍സ് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

എന്നാല്‍ റീല്‍സില്‍ ഒറ്റനോട്ടത്തില്‍ കാണുന്നതല്ല ഈ വീഡിയോയുടെ യാഥാര്‍ഥ്യം. ഒരു ബോധവല്‍ക്കരണ വീഡിയോയില്‍ നിന്ന് മുറിച്ചെടുത്തൊരു ഭാഗം മാത്രമെടുത്ത് തെറ്റായ തലക്കെട്ടോടെ പ്രചരിപ്പിക്കുകയാണ്. യൂട്യൂബില്‍ തേഡ്ഐ എന്ന ചാനലില്‍ ഈ വീഡിയോയുടെ പൂര്‍ണരൂപമുണ്ടെന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. 2023 ഏപ്രില്‍ 1നാണ് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. നാല് മിനുറ്റിലേറെ ദൈര്‍ഘ്യം ഈ വീഡിയോയ്‌ക്കുണ്ട്. സാമൂഹിക ബോധവല്‍ക്കരണം ലക്ഷ്യമിട്ട് വീഡിയോകള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചാനലാണിത് എന്നാണ് വീഡിയോയുടെ പൂര്‍ണരൂപത്തില്‍ പറയുന്നത്. 

യൂട്യൂബ് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

Read more: 'കയ്യടിക്കടാ... മാന്‍ ഓഫ് ദി മാച്ച് ചെക്ക് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നല്‍കി രോഹിത് ശര്‍മ്മ'- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം