ആഭരണം എന്ന പേരില്‍ കൊണ്ടുവന്ന പ്രത്യേകയിനം പക്ഷിക്കൂടും കോട്ടണ്‍ ടീ ഷര്‍ട്ടുകള്‍ എന്ന പേരില്‍ കൊണ്ടുവന്ന തോട് നീക്കാത്ത കടലയുമാണ് കസ്റ്റംസ് പിടികൂടിയത്

ഒക്കലഹോമ: അനധികൃതമായി നിരോധിത അമേരിക്കയിലേക്ക് എത്തിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ജന്തു ജന്യമായ രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഒക്കലഹോമയില്‍ കസ്റ്റംസ് പിടികൂടിയത്. ആഭരണം എന്ന പേരില്‍ കൊണ്ടുവന്ന പ്രത്യേകയിനം പക്ഷിക്കൂടും കോട്ടണ്‍ ടീ ഷര്‍ട്ടുകള്‍ എന്ന പേരില്‍ കൊണ്ടുവന്ന തോട് നീക്കാത്ത കടലയുമാണ് കസ്റ്റംസ് പിടികൂടി നശിപ്പിച്ചത്.

1.2 കിലോ ഭാരമുള്ള പക്ഷിക്കൂടുകളാണ് ആഭരണമെന്ന പേരില്‍ ഒക്കലഹോമയില്‍ എത്തിച്ചത്. 9.2 കിലോ കടലയാണ് പിടികൂടിയിട്ടുള്ളത്. ഇവ രണ്ടും വിദഗ്ധരുടെ സഹായത്തോടെ നശിപ്പിച്ചതായി കസ്റ്റംസ് അധികൃതര്‍ വിശദമാക്കി. വറുക്കാത്ത കടല രാജ്യത്ത് കൊണ്ട് വരുന്നത് തദ്ദേശീയ ചെടി വര്‍ഗങ്ങള്‍ക്ക് അപകടകരമെന്നാണ് കസ്റ്റംസ് പ്രോട്ടോക്കോള്‍ വിശദമാക്കുന്നത്. ഭക്ഷ്യ യോഗ്യമായ പക്ഷിക്കൂടുകള്‍ വലിയ രീതിയില്‍ ജന്തു ജന്യമായ അസുഖങ്ങള്‍ക്കും കാരണമാകുന്നതായാണ് അധികൃതര്‍ വിശദമാക്കുന്നത്.

നേരത്തെ കെനിയയിലെ വിനോദ സഞ്ചാര യാത്ര കഴിഞ്ഞ് തിരിച്ച് അമേരിക്കയിലെത്തിയ യുവതിയുടെ ബാഗിൽ ജിറാഫിന്റെ വിസര്‍ജ്യം കണ്ടെത്തിയിരുന്നു. വ്യാഴാഴ്ചയാണ് യുവതി അമേരിക്കയിലെ മിനസോട്ട വിമാനത്താവളത്തിലെത്തിയത്. മിനസോട്ടയിലെ ലോവ സ്വദേശിയായ യുവതിയാണ് ജിറാഫിന്റെ വിസര്‍ജ്യവുമായി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ കാര്‍ഷിക വകുപ്പാണ് യുവതി കൊണ്ടുവന്ന വിചിത്ര വസ്തു ജിറാഫിന്റെ വിസര്‍ജ്യമാണെന്ന് കണ്ടെത്തിയത്. നെക്ലേസ് നിര്‍മ്മാണത്തിനായാണ് വിസര്‍ജ്യം കൊണ്ടുവന്നതെന്നാണ് യുവതിയുടെ വാദം. നേരത്തെ കലമാനിന്റെ കാഷ്ഠവും യുവതി കൊണ്ടുവന്നിരുന്നു. ഇതും ജുവലറി നിര്‍മ്മാണത്തിനാണെന്നായിരുന്നു യുവതി അവകാശപ്പെട്ടത്.

പിടിച്ചെടുത്ത ജിറാഫിന്റെ വിസര്‍ജ്യം അഗ്രിക്കള്‍ച്ചറല്‍ ഡിസ്ട്രക്ഷന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തി നശിപ്പിച്ച് കളഞ്ഞു. വലിയ അപകടമാണ് ഇത്തരം വസ്തുക്കളിലൂടെ ഉണ്ടാവുന്നതെന്നാണ് വിമാനത്താവള അതോറിറ്റി വിശദമാക്കുന്നത്. ഇത്തരം വസ്തുക്കളില്‍ മാരകമായ രോഗകാരികളായ അണുക്കളുടെ സാന്നിധ്യം സാധാരണമാണ്. ഇവ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പകര്‍ച്ച വ്യാധികളിലേക്കും വഴി തെളിക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു. കെനിയയില്‍ നിലവില്‍ ആഫ്രിക്കന്‍ പന്നിപ്പനി അടക്കമുള്ള നിരവധി പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെയാണ് യുവതി ജിറാഫിന്റെ വിസര്‍ജ്യമായി അമേരിക്കയിലെത്തുന്നത്. സാധാരണ നിലയില്‍ വെറ്റിനറി വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന ഇത്തരം വസ്തുക്കളുമായി രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഉണ്ടെന്നിരിക്കെയാണ് വളഞ്ഞവഴിയിലൂടെ യുവതി ജിറാഫിന്റെ വിസര്‍ജ്യം അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ് യുവതി ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം