Asianet News MalayalamAsianet News Malayalam

'തീറ്റ അല്‍പ്പം ഓവറാണ്'; ഫുഡ് വ്ലോഗറെ വിലക്കി റസ്റ്റോറന്‍റ്

ഒരോ ഭക്ഷണശാലയില്‍ എത്തി ഭക്ഷണം കഴിക്കുന്നത് ലൈവായി സ്ട്രീം ചെയ്യുക എന്നതാണ് കാങ്ങിന്‍റെ രീതി. 

Chinese man blacklisted from all you can eat restaurant for eating too much
Author
Beijing, First Published Nov 19, 2021, 8:27 AM IST

ചാങ്ഷ: ഫുഡ് വ്ലോഗറെ തങ്ങളുടെ ഭക്ഷണശാലയില്‍ വിലക്കി ചൈനയിലെ പ്രമുഖമായ സീഫുഡ് റെസ്റ്റോറന്‍റ്. അമിതമായി ഭക്ഷണം കഴിക്കുന്നു എന്ന കാരണത്താലാണ് വിലക്ക് എന്നാണ് ഭക്ഷണശാല അധികൃതര്‍ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യ തലസ്ഥാനമായ ചാങ്ഷയിലെ ഹന്‍ദാദി സീഫുഡ് ബിബിക്യൂ ആണ് ഫുഡ് വ്ലോഗറും തദ്ദേശീയനുമായ കാങിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഒരോ ഭക്ഷണശാലയില്‍ എത്തി ഭക്ഷണം കഴിക്കുന്നത് ലൈവായി സ്ട്രീം ചെയ്യുക എന്നതാണ് കാങ്ങിന്‍റെ രീതി. ഇതിനാല്‍ തന്നെ ഇയാള്‍ക്ക് വലിയ ഫോളോവേര്‍സും ഉണ്ട്. അതേ സമയം തങ്ങളുടെ ഭക്ഷണ ശാലയിലേക്ക് വരേണ്ടതില്ലെന്നാണ് ഹന്‍ദാദി സീഫുഡ് ബിബിക്യൂ കാങിനെ അറിയിച്ചിരിക്കുന്നത്. കടല്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ഭക്ഷണശാലയാണ് ഇത്.

മുന്‍പ് ഇതേ ഭക്ഷണശാലയില്‍ കാങ് ഭക്ഷണം കഴിക്കാന്‍ എത്തുകയും അതിന്‍റെ വീഡിയോ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. ഇത് വളരെ വൈറലാകുകയും ചെയ്തു. അന്ന് കാങ് കഴിച്ചതാണ് ഭക്ഷണശാല അധികൃതരുടെ കണ്ണ് തള്ളിച്ചത്. ഒറ്റയിരിപ്പിന് 1.5 കിലോ പോര്‍ക്ക് ഫ്രൈ ഇയാള്‍ അകത്താക്കി. അടുത്തതായി ഈ ഭക്ഷണശാലയിലെ പ്രധാന വിഭവമായ ചെമ്മീന്‍ ഫ്രൈ നാല് കിലോയും കഴിച്ചു. പിന്നീടും കാങ് ഇതേ ഭക്ഷണശാലയില്‍ എത്തി കിലോക്കണക്കിന് ആഹാരം കഴിച്ചെന്നാണ് ഭക്ഷണശാല അധികൃതര്‍ പറയുന്നത്. ഭക്ഷണശാലയുടെ പ്രമോഷന്‍ എന്ന നിലയില്‍ ഭക്ഷണം സൌജന്യമായിരുന്നു എന്നാണ് ഹുനാന്‍ ടിവിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഇത് ആവര്‍ത്തിച്ചപ്പോള്‍ പിന്നെ ഭക്ഷണശാല അധികൃതര്‍ക്ക് മറ്റുമാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. കാങിന് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ തനിക്ക് വിലക്ക് കിട്ടിയതില്‍ കാങ് നടത്തിയ പ്രതികരണവും രസകരമാണ്. 'ഞാന്‍ കൂടുതല്‍ ഭക്ഷണം കഴിക്കും, അത് ഒരു തെറ്റാണോ?, ഒരു തുള്ളി വെള്ളവും പാഴാക്കാതെ കഴിക്കണം എന്നതാണ് എന്‍റെ നയം. അത് നടപ്പിലാക്കുന്നത് തെറ്റാണോ എന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്ത ഹുനാന്‍ ടിവിയോട് കാങ് പറയുന്നത്.

Follow Us:
Download App:
  • android
  • ios