140 രൂപ വിലയുള്ള സ്പെഷ്യല്‍ മസാല ദോശയ്ക്കൊപ്പം അഭിഭാഷകന് സാമ്പാര്‍ നല്‍കിയിരുന്നില്ല. സോസ് മാത്രമാണ് മസാല ദോശക്ക് കറിയായി നല്‍കിയതെന്നാണ് അഭിഭാഷകന്‍ പരാതിപ്പെട്ടത്

പട്ന: മസാല ദോശക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് ഹോട്ടലിന് പിഴ. ബിഹാറിലെ ഹോട്ടലുടമയോടാണ് മസാല ദോശയ്ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് 3500 പിഴ നല്‍കാന്‍ കോടതി വിധിച്ചത്. നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്നും കോടതി വിശദമാക്കി. അല്ലാത്ത പക്ഷം 8 ശതമാനം പലിശ കൂടി തുകയ്ക്ക് ഈടാക്കുമെന്നും കോടതി വിശദമാക്കി. മനീഷ് പതക് എന്ന അഭിഭാഷകനാണ് ബിഹാറിലെ ദോശക്കടയ്ക്കെതിരെ പരാതി നല്‍കിയത്.

140 രൂപ വിലയുള്ള സ്പെഷ്യല്‍ മസാല ദോശയാണ് മനീഷ് പതക് ആവശ്യപ്പെട്ടത്. എന്നാല്‍ മസാല ദോശയ്ക്കൊപ്പം അഭിഭാഷകന് സാമ്പാര്‍ നല്‍കിയിരുന്നില്ല. സോസ് മാത്രമാണ് മസാല ദോശക്ക് കറിയായി നല്‍കിയതെന്നാണ് അഭിഭാഷകന്‍ പരാതിപ്പെട്ടത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്മെന്‍റിനോട് പരാതിപ്പെട്ടപ്പോള്‍ അഭിഭാഷകനെ അപമാനിക്കുന്ന രീതിയിലായിരുന്നു ഹോട്ടല്‍ അധികൃതര്‍ പെരുമാറിയത്.

ഇതോടെയാണ് മനീഷ് കോടതിയെ സമീപിച്ചത്. മനീഷ് അയച്ച് ലീഗല്‍ നോട്ടീസിന് ഹോട്ടലുടമ മറുപടി നല്‍കിയിരുന്നില്ല. ഇതോടെ ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു അഭിഭാഷകന്‍. 11 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹോട്ടലിന് പിഴയിടുന്നത്. മാനസിക, ശാരീരിക, സാമ്പത്തിക നഷ്ടത്തിന് പിഴയായി 2000 രൂപയും മറ്റ് നാശനഷ്ടങ്ങള്‍ക്കായി 1500 രൂപയും പഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

ഏപ്രില്‍ മാസത്തില്‍ കൊച്ചിയില്‍ ഹോട്ടലിന്‍റെ വീഴ്ചയില്‍ 2021ലെ തിരുവോണ നാള്‍ അലങ്കോലമായതിന് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അഞ്ച് പേര്‍ക്കുള്ള സ്പെഷ്യല്‍ സദ്യ ഓര്‍ഡര്‍ ചെയ്ത് പണവും നല്‍കി കാത്തിരുന്ന് ലഭിക്കാതെ വന്ന വീട്ടമ്മയ്ക്ക് അനുകൂല തീരുമാനവുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. വൈറ്റില സ്വദേശിനിയായ വീട്ടമ്മ ബിന്ധ്യയ്ക്ക് 40000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കൊച്ചിയിലെ പ്രമുഖ ഹോട്ടലിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം