മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് നിയമനമെന്ന് ഇടത് അനുകൂലികൾ ആരോപിക്കുന്നു.
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഒീഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയാക്കിയതിൽ ആരോപണവുമായി സാമൂഹിക മാധ്യമങ്ങളിൽ ഇടത് അനുകൂലികള്‍. യുഡിഎഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണമയെന്നാണ് ആരോപണം. എന്നാൽ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രിയും കെപിസിസി പ്രസിഡന്‍റുമായി സണ്ണി ജോസഫ് പ്രതികരിച്ചു.

രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ ഇടതു അനുകൂലികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വിമര്‍ശനമുയര്‍ത്തിയത് .ബിജെപിയുമായി പുതിയ ഡീൽ എന്നായിരുന്നു പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് നിയന്ത്രിച്ചയാള്‍ സെക്രട്ടറി ആയത് നിഷ്കളങ്കമായി കാര്യമല്ലെന്നും സതീശൻ കൃത്യമായ പ്രവചിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് എല്ലാം കൂട്ടി വായിച്ചാൽ കൃത്യമായ ഉത്തരം കിട്ടും തുടങ്ങിയ വാചകങ്ങളാണ് ഈ പോസ്റ്റുകളിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തില്‍ ബിജെപിയുടെ സീല്‍ വന്നതും പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം തള്ളുകയാണ് കോണ്‍ഗ്രസ്.
നന്നായി പെരുമാറുന്ന നിക്ഷപക്ഷനായ ഉദ്യോഗസ്ഥനെന്ന നിലയിലാണ് നിയമനമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസും പറയുന്നു. എം ജി രാജമാണിക്യത്തിന്‍റെ പേരും പരിഗണനിയിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്‍മാറിയതിന് പിന്നാലെയാണ് കേൽക്കറെ സെക്രട്ടറിയാക്കിയത്. നിയമസഭാ തെരഞ്ഞെെടുപ്പ് നടത്തിപ്പിലും എസ്ഐആറിലും നിക്ഷ്പക്ഷ നിലപാട് കേൽക്കര്‍ സ്വീകരിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. കോണ്‍ഗ്രസ് ഉള്‍പ്പടെ പാര്‍ട്ടികള്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഗണിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു.
കമ്മീഷന്‍റെ നടപടികളെ സംശയിക്കുമ്പോഴും കേൽക്കര്‍ നിക്ഷ്പക്ഷനായിരുന്നുവെന്നാണ് വാദം. കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലെ ബിജെപി സീൽ, തപാൽ വോട്ട് പ്രശ്നം തുടങ്ങിയവയിലൊന്നും കേൽക്കര്‍ തെറ്റുകാരനല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം . ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഒാഫീസറെ ചീഫ് സെക്രട്ടറിയും എസ്ഐആര്‍ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ആക്കിയതിനെതിരെ രാഹുൽ ഗാന്ധി ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. മോഷണം കൂടും തോറും പ്രതിഫലവും കൂടുമെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.
