പൊള്ളുന്ന വിലയ്ക്കിടെ വാങ്ങിയ തക്കാളി ഉപയോഗിച്ചതിനേ ചൊല്ലിയാണ് ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടായത്

ഷാദോള്‍: പച്ചക്കറി വില കുതിച്ചുയരുന്നത് സാധാരണക്കാരന്റ ദൈന്യം ദിന ജീവിതത്തെ ബാധിക്കുന്നത് സാരമായാണ്. മഹാരാഷ്ട്രയിലെ കല്യാണില്‍ സഹോദരിക്ക് ജന്മദിന സമ്മാനമായി തക്കാളി നല്‍കിയ സഹോദരനെക്കുറിച്ചുള്ള വാര്‍ത്ത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ തക്കാളി ദമ്പതികള്‍ തമ്മില്‍ പ്രശ്നമുണ്ടാകാന്‍ കാരണമായ സാഹചര്യമാണ് മധ്യപ്രദേശില്‍. മധ്യപ്രദേശിലെ ഷാദോളിലാണ് സംഭവം. പൊള്ളുന്ന വിലയ്ക്കിടെ വാങ്ങിയ തക്കാളി ഉപയോഗിച്ചതിനേ ചൊല്ലി ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടായതും യുവതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതും.

ഭക്ഷണം ടിഫിനുകളാക്കി നല്‍കുന്ന വ്യാപാരത്തില്‍ ഏര്‍പ്പെട്ട സഞ്ജീവ് ബര്‍മനും ഭാര്യയും തമ്മിലാണ് തക്കാളിയുടെ പേരില്‍ കലഹമുണ്ടായത്. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി പാചകം ചെയ്യാനായി ഉപയോഗിച്ചതിന് പിന്നാലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ ഭാര്യ മകളെയും കൂട്ടി വീട് വിട്ട് പോയതായാണ് സഞ്ജീവ് ബര്മന്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.

ഇവരെ കണ്ടെത്താന്‍ ശ്രമിച്ച് സാധിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍. താനുണ്ടാക്കിയ കറിയില്‍ രണ്ട് തക്കാളി ഉപയോഗിച്ചതാണ് വാക്കു തര്‍ക്കത്തിന്‍റെ മൂലകാരണമെന്നും മൂന്ന് ദിവസമായി ഭാര്യയേയും മകളേയും കാണാനില്ലെന്നുമാണ് ഇയാളുടെ പരാതി. കേള്‍ക്കുമ്പോള്‍ തമാശയാണെന്ന് തോന്നുമെങ്കിലും വിലക്കയറ്റം ഗുരുതര പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നാണ് ഇയാള്‍ പ്രതികരിക്കുന്നത്. 

മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ 2 കിലോ തക്കാളി, പച്ചക്കറി കടയില്‍ ബൗണ്‍സര്‍മാര്‍; വിലക്കയറ്റം രൂക്ഷം

അതേസമയം ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി.മദനപ്പള്ളിയിലെ നരീം രാജശേഖര്‍ റെഡ്ഡിയെയാണ് കൊലപ്പെടുത്തിയത്. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണു കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാത്രി പാടത്തു നിന്നു ഗ്രാമത്തിലേക്കു പോകുന്നതിനിടെയാണു കൊലപാതകം. ചൊവ്വാഴ്ച ഇയാള്‍ 70 കൊട്ട തക്കാളി ചന്തയില്‍ വിറ്റിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം