അല്‍വാറോ റോഡ്രഗിസ് എന്ന 29കാരനാണ് സഹോദരിയുടെ വിവാഹത്തിന് ഏഴ് നിലയുള്ള പ്രത്യേക കേക്ക് നിര്‍മ്മിച്ചത്. കേക്കിലെ ഏഴ് നിലകളിലെ ഒരു നിലയിലാണ് കഞ്ചാവ് വച്ചുള്ള പ്രത്യേക കേക്ക് തയ്യാറാക്കി വച്ചത്. ഇരുപതിലേറെ മണിക്കൂര്‍ പണിപെട്ടാണ് അല്‍വാറോ കേക്ക് തയ്യാറാക്കിയത്. 

സുഹൃത്തിന്‍റെ വിവാഹനാളില്‍ അതിരുവിട്ട തമാശകള്‍ കാണിക്കുന്ന സുഹൃത്തുക്കളേക്കുറിച്ചുള്ള വാര്‍ത്തകള്‍ പതിവാണ്. പലയിടങ്ങളിലും ഇത്തരം സുഹൃത്തുക്കള്‍ നിമിത്തം വിവാഹവേദിയില്‍ കലഹവും പതിവാണ്. എന്നാല്‍ ഇത്തരം നിലവിട്ട തമാശകള്‍ കാണിക്കുന്നത് വരന്‍റെയോ വധുവിന്‍റെയോ അടുത്ത ബന്ധുക്കളാണെങ്കിലോ? ഇത്തരത്തില്‍ വിവാഹദിനത്തിലെത്തിയ അതിഥികള്‍ക്ക് കേക്കില്‍ കഞ്ചാവ് കലര്‍ത്തി ( wedding cake with marijuana) നല്‍കിയത് വധുവിന്‍റെ സഹോദരന്‍ തന്നെയാണ്. വിവാഹദിനത്തില്‍ സഹോദരിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ കഞ്ചാവ് കലര്‍ത്തല്‍.

ചിലെയിലാണ് സംഭവം. സാന്‍റിയാഗോ സ്വദേശിയായ അല്‍വാറോ റോഡ്രഗിസ് എന്ന 29കാരനാണ് സഹോദരിയുടെ വിവാഹത്തിന് ഏഴ് നിലയുള്ള പ്രത്യേക കേക്ക് നിര്‍മ്മിച്ചത്. കേക്കിലെ ഏഴ് നിലകളിലെ ഒരു നിലയിലാണ് കഞ്ചാവ് വച്ചുള്ള പ്രത്യേക കേക്ക് തയ്യാറാക്കി വച്ചത്. ഇരുപതിലേറെ മണിക്കൂര്‍ പണിപെട്ടാണ് അല്‍വാറോ കേക്ക് തയ്യാറാക്കിയത്. മനോഹരമായ വിവാഹകേക്കില്‍ ബന്ധുക്കള്‍ ആരും തന്നെ ഇത്തരമൊരു വൈറൈറ്റി പ്രതീക്ഷിച്ചില്ലെന്നത് ഉറപ്പാണ്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് ഈ പ്രത്യേക കേക്ക് വിളമ്പിയതെന്നാണ് അല്‍വാറോ അവകാശപ്പെടുന്നത്.

സഹോദരിയും നവവരനും കേക്ക് മുറിക്കുന്നതും കഞ്ചാവ് കേക്ക് കഴിച്ച് അതിഥികളുടെ പ്രതികരണവും എല്ലാം അല്‍വാറോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതതോടെയാണ് കേക്കില്‍ കഞ്ചാവുണ്ടായിരുന്നുവെന്നത് മറ്റ ബന്ധുക്കള്‍ അറിഞ്ഞത്. കഞ്ചാവ് കേക്ക് കഴിച്ച അതിഥികള്‍ എല്ലാരും മികച്ച ഫോമിലായിരുന്നുവെന്നാണ് അല്‍വാറോ പറയുന്നത്. നടുവേദനയാണെന്ന് സ്ഥിരം പരാതിക്കാരിയായ അമ്മായി വരെ കേക്ക് കഴിച്ച് മികച്ച നൃത്തമാണ് കാഴ്ച വച്ചതെന്ന് അല്‍വാറോ പറയുന്നത്.

2015ല്‍ കഞ്ചാവിന്‍റെ ഉപയോഗം നിയമാനുസൃതമാക്കിയിട്ടുള്ള രാജ്യമാണ് അതിനാല്‍ തന്നെ വധുവിന്‍റെ സഹോദരന്‍റെ കുസൃതിക്ക് പൊലീസ് കേസ് ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിവാഹം സ്വകാര്യ ചടങ്ങ് ആയതിനാലും കഞ്ചാവ് ഉപയോഗിച്ചത് മരുന്നിനായല്ലെന്നതിനാലും ആരെങ്കിലും പരാതിപ്പെട്ടാല്‍ അല്‍വാറോയ്ക്ക് അഴിയെണ്ണാനുള്ള സാധ്യതയുണ്ടെന്നും നിയമ വിദഗ്ധര്‍ പറയുന്നു.